തിരൂര്‍(മലപ്പുറം): തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദദാനം ഇന്ന സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിക്കും. അക്ഷരം കാമ്പസില്‍ രാവിലെ 11.30ന് തുടങ്ങുന്ന പരിപാടിയില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും.
2013 ആഗസ്റ്റ് 27 നാണ് സര്‍വകലാശാലയില്‍ എം.എ ക്ലാസുകള്‍ തുടങ്ങിയത്. ഭാഷാശാസ്ത്രം, മലയാള സാഹിത്യ പഠനം, മലയാള സാഹിത്യ രചന, സംസ്ക്കാര പൈതൃകം, മാധ്യമ പഠനം എന്നിവയില്‍ എം.എ കോഴ്സ് പൂര്‍ത്തിയാക്കിയ 93 വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് സര്‍ട്ടിഫിക്കറ്റ് കൈമാറുക. ആദ്യ ബിരുദാനന്തര കോഴ്സ് തുടങ്ങി നിശ്ചിത സമയത്തിനകം സെമസ്റ്റര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത് സര്‍വകലാശാലയുടെ പ്രവര്‍ത്തന മികവിന് അടയാളമായി. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 12 വരെ പരീക്ഷ നടത്തി ആഗസ്റ്റ് 20ന് പരീക്ഷാഫലം പ്രസിദ്ധികരിച്ചതും 19 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സര്‍വകലാശാല വരുംകാലങ്ങളില്‍ മികച്ച മാതൃകയായി പിന്തുടരുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു.
ബിരുദാനന്തര പഠനം പൂര്‍ത്തയാക്കിയ 40 ശതമാനം പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കുള്ള സാഹചര്യവും സര്‍വകലാശാല തന്നെ ഒരുക്കിയിട്ടുണ്ട്. സര്‍വകലാശാല ഏറ്റെടുത്ത ഓണ്‍ലൈന്‍ മലയാളം ഡിക്ഷണറി, ഭാഷാഭേദ സര്‍വെ, സംസ്കാര പൈതൃക സര്‍വെ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഇവരെ പങ്കാളികളാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: