തൃശൂര്‍: സംസ്ഥാനത്ത് ആക്രമിച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ വിലസുന്നു. കളവ് തൊഴിലാക്കി ജിവിക്കുന്ന കുറുവ സംഘത്തില്‍പ്പെട്ടവരാണ് കേരളത്തിലേക്ക് കടന്നതായി അറിയുന്നത്. എതാനും ദിവസം മുമ്പ് തൃശൂര്‍ ജില്ലയിലെ വെളപ്പായയില്‍ പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കഠാരവെച്ച് അമ്മയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മുന്നു പേരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം പുറത്ത് വന്നിരിക്കുന്നത്.
നാടോടി ജീവിതം ഹരമായ ഇത്തരക്കാര്‍ക്ക് ആമയും കീരിയുമൊക്കെയാണ് ഇഷ്ടഭക്ഷണം. കളവിനിറങ്ങും മുമ്പ് പ്രത്യേക പൂജ നടത്തും. കുടുംബത്തിലെ ആണ്തരികളൊക്കെ കളവ് കേസ് പ്രതികളാണ്. തമിഴ്നാട്ടിലെ കമ്പം, തേനി, സേലം, ഉദുമല്പേട്ട്, മധുര, വില്ലുപുരം എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 30-ഓളം പേര് ഓരോ സംഘത്തിലും കാണും. റോഡ് യാത്ര പഥ്യമല്ലാത്ത ഇവര്‍ തീവണ്ടിപ്പാതകള്ക്കരികിലൂടെ നടന്ന് സമീപം കാണുന്ന വീടുകള്‍ മതിലുകളും വേലിയും ചാടിക്കടന്ന് കവര്‍ച്ച നടത്തുന്നതാണ് രീതി.
കിട്ടിയതെല്ലാം സംഘത്തലവനെ ഏല്പിക്കും. സംഘത്തലവന് പങ്കുവെച്ച് എല്ലാവര്ക്കും നീതിപൂര്‍വ്വം നല്‍കും. കൈയില്‍ കിട്ടിയതെല്ലാം എല്ലാവരും മദ്യപാനത്തിനാണ് കാര്യമായി ചെലവിടുക. കളവിനിടയില്‍ ഉറങ്ങിക്കിടക്കുന്നവരെപോലും മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നത് ഇവര്‍ക്കൊരു ഹരമാണെന്ന് പറയുന്നു. ഇന്നലെ പിടിയിലായ സംഘത്തിലെ പ്രധാനിയായ വണ്ട് കുട്ടനെതിരെ ചേലക്കര, ചെറുതുരുത്തി, വടക്കാഞ്ചേരി, പഴയന്നൂര്‍, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, മാറഞ്ചേരി, ചങ്ങരംകുളം, പെരിന്തല്‍മണ്ണ സ്റ്റേഷനുകളില്‍ 17ഓളം കേസുകളുണ്ട്. ഇയാളുടെ പിതാവിനെതിരെ 32-ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ തിരുട്ടുഗ്രാമത്തിലെ പനവടലിഛത്രത്തിലെ കള്ളന്മാര് പകലാണ് മോഷ്ടിക്കുകയെങ്കില് കുറവസംഘങ്ങള് രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക. കാലങ്ങളായി മോഷണം നടത്തുന്ന കുറവസംഘത്തിന്റെ തലവന്മാരായ കുളവണ്ട് ചന്ദ്രന്, പരിത്തിവീരന് എന്നിവര്‍ മരിച്ചു.
ഇപ്പോള്‍ സുബ്രഹ്മണ്യന് (കമ്പം), സുബ്രഹ്മണ്യന് (വാണിയംകുളം), വീരന്, വീരപ്പന്, മുരുകന്, ഭഗവതി എന്നിവരാണ് മോഷണസംഘം തലവന്മാര്. വെളപ്പായയില്‍ നടന്ന മോഷണത്തിനിടെ ജിന്‍സിയുടെ പിതാവിന്റെ വൃദ്ധയായ അമ്മയെ കട്ടിലില്‍ നിന്നും എടുത്തുകൊണ്ടുപോയി തറയിലിട്ടു. ഇത് കണ്ട് ജിന്‍സി ഒച്ചവെച്ചപ്പോള്‍ മുഖത്ത് ഭീകരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നത്. തുടര്‍ന്നാണ് എട്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ജിന്‍സിയില്‍ നിന്നും പിടിച്ചെടുത്തതും ഒരുകൈകൊണ്ട് കഴുത്ത് കുത്തിപ്പിടിച്ച് ഉയര്‍ത്തി മറുകൈയിലെ കഠാര കഴുത്തറക്കുന്ന രീതിയില്‍ കാട്ടി ഭയപ്പെടുത്തി പണവും ആഭരണങ്ങളും വെച്ചിരുന്ന അലമാരയുടെ താക്കോല്‍ എടുപ്പിച്ചത്.
കൈയിലെ സ്വര്‍ണവള ഊരിയെടുത്തശേഷം ജിന്‍സിയെ മുടി കുത്തിപ്പിടിച്ച് ചുമരില്‍ ചേര്‍ത്ത് പൈശാചികമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഒരു പ്രദേശത്ത് എത്തിയാല്‍ തുടര്‍ച്ചയായി നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തുന്നതും ഇവരുടെ രീതിയാണെന്ന് പറയുന്നു. സംഘം സമീപത്തുള്ള 20ഓളം വീടുകളില്‍കൂടി കവര്‍ച്ചാശ്രമം നടത്തിയത് നാടിനെ നടുക്കിയിരുന്നു.
ആഗസ്റ്റ് 6ന് ഷൊര്‍ണൂര്‍ പരിസരത്ത് ആറോളം വീടുകളില്‍ കവര്‍ച്ച നടത്തിയത് സംഘം ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പൂങ്കുന്നത്ത് ബാങ്ക് മാനേജരുടെ വീട്ടില്‍ കയറി മാനേജരെ ആക്രമിച്ച് കൈയിന്റെ എല്ല് അടിച്ചുതകര്‍ത്ത് മോഷണം നടത്തിയതടക്കം 29 കേസുകളാണ് കമ്പത്തുള്ള സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള വാണിയംകുളം ടീമിനെതിരെയുള്ളത്. വലപ്പാട് പോലീസ് പിടികൂടിയ ഭഗവതിയുടെ നേതൃത്വത്തിലുള്ള കുറവസംഘം 17 കേസുകളില്‍ പ്രതികളാണ്. കേസുകളെല്ലാം തന്നെ കവര്‍ച്ചയ്ക്കൊപ്പം കവര്‍ച്ചയ്ക്കിരയായ വീട്ടുകാരെ മാരകമായി പരിക്കേല്പിച്ച സംഭവങ്ങളോടുകൂടിയവയാണ്. മറ്റൊരു സംഘത്തലവന് വീരന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത് ഒരു വീട്ടില്‍ നിന്നു മാത്രമായി 117 പവനാണ് കവര്‍ച്ച ചെയ്തത്. തൃശൂര്‍ ജില്ലയ്ക്ക് പുറമേ മലപ്പുറം പാലക്കാട് ജില്ലകളിലും ഇത്തരം സംഘങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: