കൊച്ചി: പതിനൊന്നാമത് സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 23 മുതല്‍ ജനുവരി മൂന്ന് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് കേരള ഫുഡ്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് കെ.എം.ഐ. മേത്തര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, ഭാരതം, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ക്കായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള ഗ്രാസ് റൂട്ട് ലെവല്‍ പരിശീലന പരിപാടികള്‍ പുരോഗമിക്കുകയാണ്. കൊച്ചിയില്‍ പരിശീലന സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ അടുത്തുതന്നെ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഐഎസ്എല്‍ മോഡലില്‍ കേരള സൂപ്പര്‍ ലീഗും അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ 2016 ജനുവരിയിലാണ് കേരള സൂപ്പര്‍ ലീഗ് നടത്തുക. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള എട്ടു ടീമുകളാണ് കെഎസ്എല്ലില്‍ പങ്കെടുക്കുക. വിദേശ താരങ്ങളും കെഎസ്എല്ലില്‍ ഉണ്ടാവും. സെലിബ്രിറ്റികളും വ്യവസായികള്‍ ഉള്പ്പടെയുള്ളവരാകും ടീമിന്റെ ഉടമകള്‍.
നാലാമത് കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രിലില്‍ നടക്കും. ഇതിലെ ചാമ്പ്യന്മാരെ സെക്കന്റ് ഡിവിഷന് ലീഗിലേക്ക് നോമിനേറ്റ് ചെയ്യും. കെഎഫ്എയുടെ ജില്ലാ ഫുട്ബോള്‍ അക്കാദമികളെ പങ്കെടുപ്പിച്ചുള്ള ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും ഇന്റര്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിനും ഈ വര്‍ഷം തുടക്കംകുറിക്കും. സപ്തംബറിലായിരിക്കും മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: