തിരുവനന്തപുരം : കേരള ചേംബര്‍ ഓഫ് കോമേഴ്സിന്റെയും കേരള ട്രേഡ് സെന്ററിന്റെയും പേരിലുള്ള കോടികളുടെ ഫണ്ട് സ്വകാര്യ ചാനലിന് വകമാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ വിവാദ വ്യവസായികളുടെ അറസ്റ്റ് അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
പ്രതികളായ കേരള ട്രേഡ് സെന്ററര്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ്, വ്യവസായികളായ ഇ.പി. ജോര്‍ജ്ജ്, ബിജു സി. ചെറിയാന്, മാത്യു കുരുവിത്തടം, ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി എ.ജെ. രാജന് എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് ക്രൈംബ്രാഞ്ച് എറണാകുളം ഇക്കണോമിക്സ് ഒഫന്‍സ് വിംഗ് ഡിവൈഎസ്പി വൈ.ആര്. റസ്തം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
2012ല്‍ നടന്ന ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ചേംബര്‍ സ്വന്തമായോ ഏതെങ്കിലും വ്യക്തികളുമായി ചേര്‍ന്നോ ചാനല്‍ ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ഇത് മറയാക്കി ചേംബറിന്റെയും ചേംബറിന്റെയും കീഴിലുള്ള കേരള ട്രേഡ് സെന്ററിന്റെയും ഫണ്ടായ 2.45 കോടി രൂപ സ്വന്തമായി കമ്പനി രൂപീകരിച്ച് അതിന്റെ പേരില്‍ മര്‍സൂഖും സംഘവും വകമാറ്റുകയായിരന്നു.
ചാരിറ്റബിള്‍ സംഘടനയുടെ കീഴില്‍ വരുന്ന ചേംബറിന്റെ ഫണ്ട് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വക മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ചേംബറിന്റെ മുന്‍ ഡയറക്ടറും വൈസ് ചെയര്‍മാനുമായ എം.കെ. അന്‍സാരി ആഭ്യന്തരമന്ത്രിക്ക് നല്കിയ പരാതിയെത്തുടര്‍ന്ന് മധ്യമേഖലാ ഐജിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം നാര്‍ക്കോട്ടിക് എസി അന്വേഷണം നടത്തുകയും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഇതിനിടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും അന്‍സാരി ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ആഭ്യന്തരവകുപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഇതിനിടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനിടെ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികളില്‍ ചിലര്‍ പോലീസ് ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥനുമായി ചര്‍ച്ചയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: