കോട്ടയം: കുറിച്ചിയില്‍ ഗുരുദേവനെ അപമാനിച്ച സിപിഎം നടപടിക്കെതിരേ പ്രകടനം നടത്തിയ ശ്രീനാരായണ ഭക്തന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസ്റ്റ് സമീപനമാണ് വെളിവാക്കുന്നതെന്ന്
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.നാരായണന് നമ്പൂതിരി. അടിത്തറ ഇളകിത്തുടങ്ങിയ സിപിഎം അണികളെ പിടിച്ചു നിര്‍ത്താനുള്ള ഗുണ്ടാ രാഷ്ട്രീയത്തിന്റെ സഹായം തേടുകയാണ്.
രാഷ്ട്രീയ എതിരാളികളേയും, അഭിപ്രായ വ്യത്യാസങ്ങളേയും അടിച്ചൊതുക്കുന്ന സിപിഎമ്മിന്റെ ഗുണ്ടാസമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറിച്ചിയില്‍ അക്രമണത്തിന് നേതൃത്വം നല്കിയ ഏരിയാ കമ്മിറ്റിയംഗമടക്കം ഉള്ളവര്‍ക്കെതിരേ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥന സെക്രട്ടറി അഡ്വ.നാരായണന് നമ്പൂതിരി, കമ്മിറ്റിയംഗം പ്രൊഫ. ബി.വിജയകുമാര്‍, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സെക്രട്ടറി പി.സുനില്‍കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ് , ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, കുറിച്ചി ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജീഷ്, വൈസ് പ്രസിഡന്റ് സുദീപ്, യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം രതീഷ് എന്നിവര്‍ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: