കാസര്‍കോട്: കൂഡ്ലു സര്‍വ്വീസ് സഹകരണബാങ്കിന്റെ ഏരിയാല്‍ ശാഖയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ജിവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 5.20 കോടി രൂപയുടെ സ്വര്‍ണ്ണവും 12 ലക്ഷം രൂപയും കൊള്ളയടിച്ചു. രണ്ട് ബൈക്കുകളിലായിയെത്തിയ മുഖം മൂടിയും കൈയ്യുറകളും അണിഞ്ഞ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. പോലീസും ബാങ്കധികൃതരും പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
21 കിലോ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. കവര്‍ച്ചാസമയത്ത് ക്ലാര്‍ക്ക് ലക്ഷ്മിയും താത്കാലിക ജീവനക്കാരി എം.ബിന്ദുവും ഇടപാടുകാരി മഞ്ചത്തടുക്കയിലെ ഖമറുബാനുവും മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളു. ബിന്ദുവിന്റെ വളയും കമ്മലും താലിമാലയുമടക്കം കവര്‍ച്ച ചെയ്യപ്പെട്ടു. താലിമാല പൊട്ടിക്കുമ്പോള്‍ തടയാനുള്ള ശ്രമത്തിനിടയില്‍ ബിന്ദു(40)ന്റെ വലത് കൈയില്‍ കത്തികൊണ്ട് പരിക്കേറ്റു. അവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
അസുഖബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി തന്റെയും പെണ്മക്കളുടെയും താലിമാലയടക്കം പണയം വെക്കാനെത്തിയതായിരുന്നു ബാനു. അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തൂക്കി കൊണ്ടിരുക്കുമ്പോഴാണ് കവര്‍ച്ചാസംഘം ബാങ്കിലെത്തിയത്.
ആദ്യം അവര്‍ ത്രാസില്‍ നിന്ന് കൈക്കലാക്കിയത് ആ സ്വര്‍ണ്ണമാണ്. മൂവരെയും കവര്‍ച്ചക്കാര്‍ തള്ളി ലോക്കറിനകത്താക്കി വാതിലടച്ചാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. ബിന്ദുവിനെ ബാങ്കിനകത്ത് ചെയറിലിരുത്തി ഇരുകൈകളും കെട്ടിയിട്ടു. അക്രമികളെ കണ്ട് നിലവിളിക്കാന്‍ ശ്രമിച്ച ഇടപാടുകാരി മഞ്ചത്തടുക്കയിലെ ബാനുവിനെ വായ പൊത്തിപ്പിടിച്ച് ചുമരിനോട് ചേര്‍ത്ത് നിര്ത്തിശ്വാസം മുട്ടിച്ചു.
ഇതിനിടയില്‍ ലക്ഷ്മിയെ ഭീഷണിപ്പെടുത്തി ലോക്കര്‍ തുറന്ന സംഘം ഇവിടെയുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും കൈവശപ്പെടുത്തുകയായിരുന്നു. ഇടപാടുകാരിയായ ബാനുവിനെ ബാങ്കിനുള്ളില്‍ തള്ളി 10 മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ സംഘം ബാങ്കിന്റെ ഗ്രില്ലടച്ച് പുറത്തു കടന്നു. ബാനു പിറകെ ഓടിയെത്തിയപ്പോഴാണ് സംഘം രണ്ടു ബൈക്കുകളിലായി കടന്നുകളയുന്നത് കണ്ടത്. പിന്നീട് ബാനു നിലവിളിച്ച് ആളെ കൂട്ടിയാണ് ജീവനക്കാരികളെ ബാങ്കിനകത്ത് കെട്ടിയിട്ട വിവരം അറിയിച്ചത്. നാട്ടുകാരെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: