തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ചു. 2.5 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 5.04 ലക്ഷം പുതിയ വോട്ടര്‍മാരാണ്. പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും സ്ഥലം മാറ്റാനും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
ഇതാദ്യമായി ഫോട്ടോ പതിപ്പിച്ച വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിക്കുകയെന്ന് കമീഷണര്‍ കെ. ശശിധരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കുന്ന അവസാനദിവസത്തിന് പത്ത് ദിവസം മുമ്പുവരെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ തെരഞ്ഞെടുപ്പിനുശേഷം നടപടിയെടുക്കും.
പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമുണ്ട്. അപേക്ഷിച്ചശേഷം അതിന്‍െറ പകര്‍പ്പില്‍ ഒപ്പിട്ട് പാസ്പോര്‍ട്ടിന്റെ കോപ്പി സഹിതം ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ക്ക് അയക്കാം. പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് അസല്‍ പാസ്പോര്‍ട്ടുമായി അതത് ബൂത്തിലെത്തി വോട്ട് ചെയ്യാം.
പോളിങ് ബൂത്തില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ നിര്‍ബന്ധമാക്കും. തെരഞ്ഞെടുപ്പ് കമീഷന്‍െറ തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ ഫോട്ടോ പതിച്ച വോട്ടര്‍സ്ളിപ്പ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്, ദേശസാത്കൃതബാങ്കില്‍നിന്ന് ആറുമാസം മുമ്പ് നല്കിയ ഫോട്ടോ പതിച്ച പാസ്ബുക് എന്നിവ തിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാം.
ത്രിതല പഞ്ചായത്തുകളിലേക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കാനുള്ള സജീകരണങ്ങളും പൂര്‍ത്തിയായി. ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ രൂപകല്പന ചെയ്ത 37500 മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ജില്ലകളില്‍ പൂര്‍ത്തിയായി. സമ്മതിദായകന് ഗ്രാമ- ബ്ളോക്- ജില്ലാതലത്തിലെ വോട്ടുകള്‍ ഒരു യന്ത്രത്തില്‍ രേഖപ്പെടുത്താം. യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് യന്ത്രത്തെപ്പറ്റി അറിവ് നല്കാന് മൊബൈല്‍ വോട്ടിങ് യൂനിറ്റുകളടക്കമുള്ള പ്രചാരണം കമീഷന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: