കണ്ണൂര്‍: തലശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത് ആര്‍എസ്എസോ ബിജെപിയോ അല്ലെന്നും സിപിഎം തന്നെയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. സിപിഎം നിയന്ത്രണത്തിലുള്ള ഓഫീസിലെ പ്രതിമയാണ് തകര്‍ത്തത്. അത് അവര്‍തന്നെ തകര്‍ത്തു പുറത്തേക്കെറിഞ്ഞതാണ്. തങ്ങള്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരല്ലെന്നും എം.ടി. രമേശ് പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ആര്‍എസ്എസാണെന്ന ഇടതു നേതാക്കളുടെ ആരോപണത്തിന് പറയുകയായിരുന്നു എം.ടി രമേശ്. ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ആര്‍എസ്എസ് പ്രവര്‍ത്തകരല്ലെന്ന് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരിയും പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന്റെ സമ്മര്‍ദ്ദപ്രകാരമാണ് പോലിസ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നും തില്ലങ്കേരി പറഞ്ഞു.
ഗുരുവിന്റെ പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വൈശാഖ്, റിഗില്‍, പ്രശോഭ് എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പിടിയിലായവരെ വിട്ടയച്ചത് ആര്‍എസ്എസ്- പോലിസ് ഒത്തുകളിക്ക് തെളിവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. ഇതേ ആരോപണവുമായി പിണറായി വിജയനും രാവിലെ രംഗത്തെത്തിയിരുന്നു.
ഗുരുവിന്റെ പ്രതിമ തകര്‍ത്തത് കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് ശ്രമമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. വെള്ളാപ്പളളിയും എസ്എന്‍ഡിപിയും സംഘ്പരിവാറിന്റെ തടവറയിലാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പറഞ്ഞു. നങ്ങാറത്ത് പീടികയിലെ ശ്രീനാരായണഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധക്കുറിപ്പ് ഇറക്കാന്‍ പോലും എസ്എന്‍ഡിപി തയ്യാറായിട്ടില്ലെന്നും ജയരാജന് കുറ്റപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂര്‍ നാങ്ങാറത്ത് പീടികയിലെ സിപിഎം നിയന്ത്രണ സംസ്കാരിക കേന്ദ്രത്തിന് അടുത്തുള്ള ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തത്. ഗുരുവിന്റെ പ്രതിമയുടെ കൈ വെട്ടിമാറ്റി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്ഥലത്തെ കൂറ്റന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ ശില്പവും കൊടിമരവും തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: