കൊല്ലം: ഗുരുദേവനെ അവഹേളിച്ച സിപിഎം നടപടി അങ്ങേയറ്റം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍. തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ ചോദ്യപേപ്പറിലുണ്ടായ പിഴവിന് അധ്യാപകനെതിരെ മതനിന്ദക്ക് കേസെടുത്ത കോടിയേരി ഇപ്പോള്‍ സ്വന്തം പാര്ട്ടിക്കാര് കാട്ടിയ മതനിന്ദയെ അപലപിക്കാത്തതും അണികളെ പ്രോത്സാഹിപ്പിക്കുന്നതും കേരളീയസമൂഹം പൊറുക്കില്ലെന്നും ചൂണ്ടിക്കാട്ടി. പ്രവാചകനായ മുഹമദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ പ്രതികരിച്ച സിപിഎമ്മും കോടിയേരിയും കേരളീയസമൂഹത്തിന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തിയതിന് എതിരെ കേരളീയ മനസാക്ഷി ഉണരണമെന്നും ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ സിപിഎം നടപടി അത്യന്തം ഗുരുതരമാണെന്ന് ഗുരുധര്‍മ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റി. കേരളനവോത്ഥാനത്തിന് ആധാരശില പാകിയ ഗുരുദേവനെ കുരിശില്‍ തറച്ചതായി ചിത്രീകരിച്ചതും ഗുരുസൂക്തങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതും ജനലക്ഷങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രചരണ സഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്‍ഡ്യന്‍ വിനോദ്, സെക്രട്ടറി ആര്. ഹരീഷ് എന്നിവര്‍ പറഞ്ഞു. ഗുരുദേവനെ അവഹേളിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനവും യോഗും നടത്തി. ആശുപത്രി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി എസ്എന്‍ഡിപി മന്ദിരത്തിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്റ് കെ.സുശീലന് അധ്യക്ഷനായിരുന്നു. സെക്രട്ടറി എ.സോമരാജന്, കെ.സി.രാജന്, പ്രസേനന്‍, ചന്ദ്രന്, ഗോപി, രാധാകൃഷ്ണന്, പുന്നയില്‍ രാജന് എന്നിവര്‍ സംസാരിച്ചു.
കൊല്ലം: ഗുരുദേവനെ നിന്ദിച്ചതില്‍ ഗുരുധര്‍മപ്രചരണസഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ശ്രീനാരായണീയരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ ഇടതുരാഷ്ട്രീയക്കാരെ ഒറ്റക്കെട്ടായി നേരിടുമെന്നും ജില്ലാ പ്രസിഡന്റ് പിറവന്തൂര്‍ രാജന് അറിയിച്ചു. യോഗത്തില്‍ സത്യാനന്ദതീര്ത്ഥസ്വാമി, പുത്തൂര്‍ ശോഭനന്, കൈതക്കുന്നേല്‍ സുഭാഷ്, ഓയൂര്‍ സുരേഷ്, രമണിദിവാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: