ആലപ്പുഴ: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്ന സെസ് തുക യഥാസമയം നല്‍കാത്തത് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ സെസ് തുക കൗണ്‍സിലിന് നല്‍കാനുള്ളത്. ആലപ്പുഴ നഗരസഭ രണ്ടരക്കോടിയിലേറെ രൂപ നല്‍കാനുണ്ട്.
മറ്റു നഗരസഭകളുടെ അവസ്ഥയും ഇതുതന്നെയാണ്. സെസ് തുക യഥാസമയം നല്കിയാല് മാത്രമേ ലൈബ്രറികളുടെ നവീകരണം സാദ്ധ്യമാകുകയുള്ളൂ. പൊതുജനങ്ങള്‍ കെട്ടിടനികുതി അടക്കുമ്പോള്‍ 5ശതമാനമാണ് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ലൈബ്രറി സെസ്സായി ഈടാക്കുന്നത്. ഈ തുക തദ്ദേശ സ്ഥാപനങ്ങള്‍ വകമാറ്റി ചെലവഴിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ലൈബ്രറികള്‍ക്കും ഗ്രേഡ് വ്യത്യാസമില്ലാതെ ഗ്രാന്റില്‍ 3,000 രൂപയുടെ വര്‍ദ്ധനവ് നടപ്പാക്കും.
കൂടാതെ ലൈബ്രേറിയന്മാരുടെ അലവന്‍സില്‍ 200 രൂപയുടെ വര്‍ദ്ധനവുണ്ടാകുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രന്ഥശാലാ സംഘത്തന്റെ സപ്തതി വാരാഘോഷം 14 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
സെമിനാറുകള്‍, സാംസ്കാരിക പര്യടനങ്ങള്‍, സംവാദങ്ങള്‍, അനുസ്മരണ പ്രഭാഷണങ്ങള്‍, ചരിത്ര സമീക്ഷ, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഇലിപ്പക്കുളം രവീന്ദ്രന്, ജി. ശശിധരന്‍പിള്ള, മുഞ്ഞിനാട് രാമചന്ദ്രന്, എസ്. വാഹിദ്, കെ.കെ.സുലൈമാന്‍, ടോജോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: