മുഹമ്മ: ആധുനിക സൗകര്യങ്ങളോടെ പഞ്ചായത്ത് പണികഴിപ്പിച്ച മണ്ണഞ്ചേരി മാര്‍ക്കറ്റ് അനാഥാവസ്ഥയില്‍. ഒരുകാലത്ത് വാണിജ്യസിരാകേന്ദ്രമായി അറിയപ്പെട്ടിരുന്ന മാര്‍ക്കറ്റിനാണ് ഈദുരവസ്ഥ. രണ്ടുപതിറ്റാണ്ട് മുമ്പുവരെ സമീപ സ്ഥലങ്ങളില്‍ നിന്നും മലഞ്ചരക്ക് അടക്കമുള്ള സാധനങ്ങള്‍ വാങ്ങാന്‍ കച്ചവടക്കാര്‍ ഈ മാര്‍ക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്. ഉന്തുവണ്ടികളിലും തലച്ചുമടായും പലവ്യഞ്ജനങ്ങള്‍ കൊണ്ടുപോയിരുന്ന കാലം പഴമക്കാരില്‍ ഇന്നും മറക്കാനാവാത്ത ഓര്‍മയാണ്.
ആലപ്പുഴ,ചങ്ങനാശേരി,കോട്ടയം തുടങ്ങിയ നഗരങ്ങളില്‍ നിന്നും അരകല്ലും ആട്ടുകല്ലും മണ്‍പാത്രങ്ങളും കെട്ടിട നിര്‍മാണ സാമഗ്രികളും കേവുവള്ളങ്ങളിലാണ് മണ്ണഞ്ചേരിയില്‍ എത്തിയിരുന്നത്.കയറ്റിറക്കുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ക്ക് തൊഴിലും ലഭിച്ചിരുന്നു. ആളും ആരവവുമായി നാടിനെ സമ്പന്നതയിലേയ്ക്ക് നയിച്ചിരുന്ന മാര്‍ക്കറ്റ് ഇന്ന് ഉത്സവം കഴിഞ്ഞ അമ്പലപറമ്പുപോലയായി.
മത്സ്യ-മാംസ്യ വ്യാപാരം മറ്റുമേഖലകളിലേയയ്ക്ക് ചേക്കേറിയതാണ് മണ്ണഞ്ചേരി മാര്‍ക്കറ്റിനെ വിസ്മൃതിയിലാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ജംഗ്ഷന്റെ നാലുഭാഗങ്ങളിലേക്കുമുള്ള റോഡിന്റെ ഇരുവശങ്ങളിലും നിരവധി പേരാണ് മല്‍സ്യ-മാംസ്യ വ്യാപാരം നടത്തുന്നത്. ഇത് മാര്‍ക്കറ്റിലേക്കുള്ള ജനങ്ങളുടെ വരവ് കുറയാനിടയാക്കി. പുറംപോക്ക് കയ്യേറി ഇക്കൂട്ടര്‍ നടത്തുന്ന അനധികൃത കച്ചവടം നിയന്ത്രിക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് പണികഴിയിപ്പിച്ച മാര്‍ക്കറ്റും ഷോപ്പിങ് കോംപ്ലക്സും വ്യാപാരികള്‍ക്ക് ലേലം ചെയ്തുകൊടുത്താല്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: