ചിറകുമായി പാറിപ്പറക്കട്ടെ ഞാന്‍ എന്നെന്നും……സീത പറഞ്ഞു. മാരുതേ നീ ഭാഗ്യവാനാണ്. അനുഗൃഹീതനാണ്. നീ പറഞ്ഞതെല്ലാം സത്യമാണ്. നീ എനിക്ക് പ്രാണന് തിരിച്ചുനല്‍കിയ പ്രാണദാതാവാണ്. രാമനില്‍ നിനക്ക് ഭക്തിയും വിശ്വാസവുമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. നിന്നെപ്പോലുള്ള വിശ്വസ്തരെയല്ലാതെ മറ്റാരേയും ഭര്ത്താവയക്കില്ലെന്ന് എനിക്കറിയാം. പക്ഷെ എന്റെ മോചനത്തിനുള്ള ഭാഗ്യം ഇനി എനിക്ക് എന്നാണ് കൈവരുന്നത്? രണ്ടു മാസം കഴിഞ്ഞാല്‍ എന്നെ ഭക്ഷണമാക്കുമെന്ന് രാവണന് പറഞ്ഞത് നീ കൂടെ കേട്ടതാണല്ലോ? ഞാന്‍ ഓരോ ദിവസവും തള്ളിനീക്കുന്നത് ഏതുവിധത്തിലാണെന്നും എന്റെ ദുഃഖവും ദൈന്യാവസ്ഥയും നീ നേരില്കണ്ടതാണല്ലോ? അതുകൊണ്ട് രണ്ടുമാസത്തിനുള്ളില്‍ വന്ന് രാവണനെ കൊന്ന് എന്നെ കൊണ്ടുപോകുന്നതിനുള്ള വഴികള്‍ ചിന്തിക്കാന്‍ എന്റെ പ്രാണനാഥനെ ഔചിത്യപൂര്‍വം പറഞ്ഞ് മനസ്സിലാക്കുക. ഞാന്‍ ജീവനോടെ ആ രണ്ടുമാസത്തോളം കാത്തിരിക്കാം.
ജനകപുത്രി തന്റെ ദയനീയാവസ്ഥ ഇത്തരത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഹനുമാന് സീതയ്ക്ക് ആശ്വാസം നല്കുന്നതിന്നായി ഇങ്ങനെ പറഞ്ഞു. ദേവി വ്യാകുലപ്പെടേണ്ട. ഭവതിയുടെ വൃത്താന്തം ഞാന്‍ അറിയിക്കുന്ന നിമിഷം തന്നെ രാമദേവന് അനുജനോടും വാനരപ്പടയോടുംകൂടി പുറപ്പെട്ട് ഇവിടെവന്ന് രാവണനെ നിഗ്രഹിച്ച് ഭവതിയെ അയോദ്ധ്യക്ക് കൊണ്ടുപോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അതല്ല, ദേവി അനുവദിക്കുകയാണെങ്കില്‍ ആ ഭാഗ്യം അരനാഴികകൊണ്ട് ദേവിക്കനുഭവിക്കാന് കഴിയും. ശ്രീരാമചന്ദ്രന്റെ അനുഗ്രഹത്താല്‍ ഈ ദാസന് കടല്‍കടന്ന് ലങ്കയിലെത്തി ഭഗവാന്റെ അനുഗ്രഹത്താല്‍ തന്നെ അഭിമാനത്തോടും അനായാസമായും അവിടുത്തേക്ക് വിരോധമില്ലെങ്കില്‍ ഈ ഞാന്‍ ഭവതിയെ തോളിലിരുത്തി സമുദ്രം ചാടിക്കടന്ന് ഭവതിയെ സ്വാമിസന്നിധിയിലെത്തിക്കാം.
എല്ലാ ആശകളും നശിച്ച് ഗതിമുട്ടി വ്യഥപൂണ്ടിരിക്കുന്ന ഒരു അബലക്ക് തീര്‍ച്ചയായും ആശ്വാസമരുളുന്ന വാക്കുകളായിരുന്നു അത്. അവസാനമില്ലാത്ത ഭീഷണികളുടേയും ആവര്‍ത്തിച്ചുള്ള പ്രലോഭനങ്ങളുടേയും നിരന്തരമായ നൈരാശ്യത്തിന്റേയും കടുത്ത സമ്മര്‍ദ്ദങ്ങളുള്ള ചുറ്റുപാടിലാണ് താന്‍ ലങ്കയില്‍ ജീവിക്കുന്നതെങ്കിലും ഹനുമാന്റെ ഈ വാക്കുകള്‍ സീതക്ക് സ്വീകാര്യമായിരുന്നില്ല. ആ സ്വാധ്വി ഹനുമാനോടു പറഞ്ഞു.
വാതാത്മജ, താങ്കള്‍ പറഞ്ഞ പ്രവൃത്തി ഈ സന്ദര്‍ഭത്തില്‍ ആശ്വാസകരമായി തോന്നിയേക്കാമെങ്കിലും അത് സ്വീകരിക്കാന്‍ എനിക്ക് നിവൃത്തിയില്ല. കാരണം
ഭര്ത്തൃഭക്തിം പുരസ്കൃത്യ രാമാദന്യസ്യ വാനര
നാഹം സ്പ്രഷ്ടും സ്വതോഗാത്ര മിച്ഛേയം വാനരോത്തമ (സുന്ദരകാണ്ഡം 37:22)
എന്റെ ആത്മാവിനെ ഞാന്‍ ഭക്തിപൂര്‍വം ഭര്‍ത്താവില്‍ അര്പ്പിച്ചിരിക്കുന്നതുകൊണ്ട് സ്വന്തതീരുമാനത്തില് മറ്റൊരാളുടെ ശരീരത്തെ സ്പര്ശിക്കുവാന് ഞാന്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല മോഷ്ടിച്ച വസ്തു തിരിച്ചെടുക്കുന്നത് തിരിച്ച് മോഷണം നടത്തിക്കൊണ്ടല്ല ചെയ്യേണ്ടത്.
പിന്നെ നീ ആദ്യം പറഞ്ഞപോലെ രാമലക്ഷ്മണന്മാരും വാനരസേനയും വന്ന് രാക്ഷസവംശത്തേയും രാവണനേയും നിഗ്രഹിച്ച് എന്നെ വീണ്ടെടുക്കുമെന്ന് പറയുന്നതും എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം പര്‍വത ശരീരികളായ രാക്ഷസരെ എതിരിടുന്നതിന് കൃശശരീരികളായ വാനരസേനക്ക് എങ്ങിനെയാണ് കഴിയുന്നത്? സീതയുടെ ഈ സംശയം തീര്‍ക്കുന്നതിന്നായി ഹനുമാന് ഉടന്‍തന്നെ പര്‍വതതുല്യ ശരീരനായി സ്വയം മാറിക്കൊണ്ട് പറഞ്ഞു. ഇതുപോലെയുള്ള ദൃഢശരീരികളായ കോടിക്കണക്കിന് വാനരന്മാരടങ്ങിയ വാനരപ്പടയാണ് രാമലക്ഷ്മണന്മാരോടൊത്തുവരുന്നത്.
ഹനുമാന്റെ വീര്യവും ബലവും നേരില്‍ ബോദ്ധ്യമായതിന്റെ സന്തോഷത്തില്‍ സീത പറഞ്ഞു. രാക്ഷസവംശത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഇപ്പോള്‍ എനിക്ക് ബോദ്ധ്യമായി. ഏതായാലും രാത്രി കഴിയുന്നതിന്നുമുമ്പ് രാക്ഷസ സ്ത്രീകള്‍ അറിയാതെ എത്രയുംപെട്ടെന്ന് സമുദ്രം കടന്ന് ശ്രീരാമസവിധത്തിലെത്തി രഘുവരനോട് ഇവിടെ കണ്ടതായ എല്ലാ വിവരങ്ങളും ഉണര്‍ത്തിക്കുക.
ഇതുകേട്ട് ഹനുമാന് പറഞ്ഞു. ഭവതിയുടെ ഇച്ഛപോലെ അടിയന് പ്രവര്‍ത്തിക്കുന്നതാണ്. പക്ഷെ ശ്രീരാമചന്ദ്രന് ഞാന്‍ ഭവതിയെ ദര്‍ശിച്ചതായി വിശ്വാസം വരുന്നതിന്നുവേണ്ടി ഭവതിയുടേതായ ഏതെങ്കിലും ഒരടയാളവും അടയാളവാക്യവും കൂടി നല്കി ഈ ദാസനെ അനുഗ്രഹിച്ചാലും.
വാതാത്മജന്റെ വാക്കുകള്‍ കേട്ട് സീത കുറച്ചുനേരം ചിന്താമഗ്നയായി. അതിനുശേഷം തന്റെ മുടിയില്‍ ചൂടിയിരുന്ന ചൂഢാമണി എടുത്ത് ഹനുമാന്റെ കയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു. ഇനി ഞാന്‍ ഒരു അടയാളവാക്യം തരാം. അത് നീ രഹസ്യമായി രാമകര്ണ്ണങ്ങളില് എത്തിക്കുക. അതുകേട്ടാല്‍ എന്റെ ഭര്‍ത്താവിന് തീര്‍ച്ചയായും വിശ്വാസം വരും. സീത അടയാളവാക്യം പറയാന്‍ തുടങ്ങി. ”ഞങ്ങള്‍ നിഷ്ഠയായ തപസ്സനുഷ്ഠിച്ചുകൊണ്ട് ചിത്രകൂട പര്‍വതത്തില്‍ താമസിക്കുന്ന കാലത്ത് ഉണക്കാനിട്ട പലലങ്ങളേയും കാത്തുകൊണ്ട് പര്‍ണ്ണശാലയില്‍ ഇരിക്കവെ രാമദേവന് തന്റെ ശിരസ്സ് എന്റെ മടിയില്‍ വെച്ച് ഉറങ്ങിപ്പോയി. ആ സമയത്ത് ഇന്ദ്രപുത്രനായ ജയന്തന് കാക്കയുടെ വേഷം ധരിച്ച് വന്ന് പലലങ്ങള്‍ കൊത്താന്‍ തുടങ്ങി. പലലങ്ങള്‍ ഭക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതി ഞാന്‍ ഒരു കല്ലെടുത്ത് ആ കാക്കയെ എറിഞ്ഞു. ശരീരത്തില്‍ കല്ലുവന്നുവീണപ്പോള് അവന് ദ്വേഷ്യത്തോടെ മൂര്‍ച്ചയുള്ള നഖങ്ങളും കൊക്കും ഉപയോഗിച്ച് എന്റെ ശരീരമാകെ കീറിക്കളഞ്ഞു.
സ്വാമി ഉണര്‍ന്ന് നോക്കിയപ്പോള്‍ ശരീരത്തിലാകെ ചോരയൊലിക്കുന്ന എന്നോട് കാരണം ആരാഞ്ഞു. വിവരമറിഞ്ഞ് കുപിതനായ അദ്ദേഹം ഒരു പുല്‍ക്കൊടിയെടുത്ത് ദിവ്യാസ്ത്രമന്ത്രം ജപിച്ച് ജയന്തന്റെ നേര്‍ക്കയച്ചു. തൃണാസ്ത്രത്തില്നിന്നു രക്ഷപ്പെടാനായി പലദിക്കിലും അവന് പാഞ്ഞു നടന്നു. ഇന്ദ്രന്, ബ്രഹ്മാവ്, ശിവന് മുതലായവരെ സമീപിച്ചിട്ടും രക്ഷയില്ലെന്നുകണ്ട് ജയന്തന് അവസാനം രാമപാദങ്ങളില്തന്നെ ശരണം പ്രാപിച്ച് രക്ഷിക്കണമെന്നപേക്ഷിച്ചു. തന്നെ ശരണംപ്രാപിച്ച ജയന്തനോട് രാമദേവന് പറഞ്ഞു. എന്റെ അസ്ത്രം ഒരിക്കലും നിഷ്ഫലമാകുകയില്ല. നിന്റെ കണ്ണുകളില്‍ ഒന്ന് തീര്‍ച്ചയായും നശിക്കും. നീ ഭയത്തെ വെടിഞ്ഞ് പൊയ്ക്കൊണ്ടാലും എന്ന്. അന്നുതന്നെ രക്ഷിക്കുന്നതില്‍ അതീവ ജാഗ്രത കാണിച്ചിരുന്ന ശ്രീരാമന് ദിവ്യശക്തിയുണ്ടായിട്ടും ഇന്ന് തന്നെ രക്ഷിക്കാത്തതിനു കാരണം തന്റെ ദുഷ്കൃതത്തിന്റെ കാരണമായിരിക്കാമെന്നും സീത സ്വയം സമാശ്വസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: