ശ്ലോകം. 153. പവിത്രരൂപാ പദ്മാംശാ ഭക്താനാം സര്‍വകാമദാ
ആനന്ദജനനീ ദുര്‍ഗാ ദുര്ഗസംസാരതാരിണീ
736. പവിത്രരൂപാ – പവിത്ര രൂപമുള്ളവള്‍. പവിത്രം എന്നതിന് പരിശുദ്ധമായത്, പരിശുദ്ധമാക്കുന്നത്, പാപങ്ങളെ നശിപ്പിക്കുന്നത് എന്നര്‍ത്ഥം. കാമധേനുവായ സുരഭിയുടെ രൂപം സ്മരിക്കുന്നതുകൊണ്ടുതന്നെ എല്ലാ പാപവും നശിക്കും. എല്ലാ അശുദ്ധിയും ഇല്ലാതാകുകയും ചെയ്യും.
737. പദ്മാംശാ – പദ്മ മഹാലക്ഷ്മീദേവിയാണ്. താമരയില്‍ വസിക്കുന്നവളും രണ്ടു കൈകളില്‍ താമരപ്പൂക്കള്‍ ധരിക്കുന്നവളും താമരപ്പൂവുപോലെ സുന്ദരമായ മുഖവും കൈകളും പാദങ്ങളും ഉള്ളവളും താമരയിതള്‍പോലെ വിശാലായതങ്ങളും ആകര്‍ഷകവുമായ കണ്ണുകളുള്ളവളാകയാല് പദ്മാ എന്നപേര് ദേവിക്കുചേരും. മഹാലക്ഷ്മിയുടെ അംശമാണു കാമധേനു എന്നു സങ്കല്പമുണ്ട്. മഹാലക്ഷ്മിയും സുരഭിയും കല്പവൃക്ഷവും ഗോലോകനായികയായ രാധാദേവിയുടെ മൂര്‍ത്തികളാണെന്നും അഭിപ്രായമുണ്ട്.
738. ഭക്താനാം സര്‍വകാമദാ – ഭക്തര്‍ക്ക് എല്ലാ കാമങ്ങളും നല്കുന്നവള്. സുരഭിദേവിയോട് എന്തര്ത്ഥിച്ചാലും അതു സാധിക്കും.
(726 മുതല്‍ 738 വരെയുള്ള നാമങ്ങള്‍ മൂകാംബികയെ കാമധേനുവായ സുരഭിയുടെ രൂപത്തില്‍ സ്തുതിക്കുന്നു)
739. ആനന്ദജനനീ – ആനന്ദത്തെ ജനിപ്പിക്കുന്നവള്‍. ”സമൃദ്ധമായ സന്തോഷം” എന്നാണ് കോശകാരന്മാര്‍ ആനന്ദത്തെ നിര്‍വചിക്കുന്നത്. ഈ നിര്‍വചനംകൊണ്ട് ആനന്ദത്തെക്കുറിച്ചു വ്യക്തമായ അവബോധം ഉണ്ടാകണമെന്നില്ല. മനസിന്റെ സുഖാനുഭൂതിയാണ് ആനന്ദം എന്നുപറയാം. സുഖകരമായ ഇന്ദ്രിയാനുഭവങ്ങള്‍, ശരീരത്തിന് ഉന്മേഷം തരുന്ന സാഹചര്യങ്ങള്‍, ആഗ്രഹിച്ചതു സാധിക്കുമ്പോള്‍ തത്കാലത്തേയ്ക്കു തോന്നുന്ന തൃപ്തി, സൗന്ദര്യാസ്വാദനമോ കലാസ്വാദനമോ കൊണ്ടുണ്ടാകുന്ന സന്തോഷം, ഭക്തിയോടുകൂടിയ ധ്യാനമനനാദികളില്‍ നിന്നുണ്ടാകുന്ന ആത്മസാക്ഷാത്കാരത്തിന്റെ നിര്‍വൃതി തുടങ്ങിയവയൊക്കെ ആനന്ദമാണ്. ആനന്ദം നൈമിഷികമായാലും ശാശ്വതമായാലും അത് ആനന്ദജനനിയായ മൂകാംബികാദേവിയുടെ കാരുണ്യം കൊണ്ടേ ഉണ്ടാകൂ. എല്ലാ ആനന്ദവും ദേവിയാണ് ജനിപ്പിക്കുന്നത്. ആനന്ദത്തിന്റെ അനന്തസ്രോതസായ ദേവിയെ ആശ്രയിക്കുന്നവര്‍ക്ക് അനന്തമായ ആനന്ദം അനുഭവിക്കാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് ആനന്ദം പകര്‍ന്നുകൊടുക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: