ബുഡാപെസ്റ്റ്: അഭയാര്‍ത്ഥി പ്രവാഹം അനിയന്ത്രിതമായതോടെ ഹംഗറി അതിര്‍ത്തി അടച്ചു. സെര്‍ബിയയോടു ചേര്‍ന്നുള്ള തെക്കന്‍ ഭാഗത്തെ അതിര്‍ത്തിയാണ് അടച്ചത്. ഇതോടെ, അവിടെ കാത്തുനിന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അക്രമാസക്തരായി. അഭയാര്‍ത്ഥി പ്രവാഹം തടയാനാകത്തതില് പ്രതിഷേധിച്ച് ഹംഗറി പ്രതിരോധമന്ത്രി സബ ഹെന്‍ഡെ രാജിവച്ചു.
അതിനിടെ, കൂടുതല്‍ അഭയാര്‍ത്ഥികളെ ഏറ്റെടുക്കാമെന്ന് ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ സമ്മതിച്ചു. ഏകദേശം മൂന്നര ലക്ഷം പേര് യൂറോപ്പിലേക്ക് കടക്കാന്‍ അതിര്‍ത്തികളില്‍ കാത്തുനില്‍ക്കുന്നുവെന്ന് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര് വ്യക്തമാക്കുന്നത്. അഭയാര്‍ത്ഥികളെ വീതംവയ്ക്കാമെന്ന 28 അംഗ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശത്തെ ഹംഗേറിയന്‍ സര്‍ക്കാര്‍ പരിഹസിച്ചു. ആദ്യം അതിര്‍ത്തിയാണ് സംരക്ഷിക്കേണ്ടതെന്ന് ഹംഗറി പ്രധാനമന്ത്രി വിക്റ്റര്‍ ഓര്ബന്.
സെര്‍ബിയന്‍ അതിര്‍ത്തിയിലൂടെയുള്ള കടന്നുകയറ്റം നിയന്ത്രിക്കാനാകാതായതോടെയാണ് അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ തടയാന്‍ ഹംഗറി തീരുമാനിച്ചത്. അതിര്‍ത്തിയിലെ റോസ്കെ ഗ്രാമത്തില്‍ കാത്തുനിന്ന ആയിരങ്ങള്‍ പ്രതിഷേധം തുടങ്ങി. പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ തകര്‍ത്ത് അവര്‍ മുന്നേറി. ഇവരെ തടയാനുള്ള പോലീസിന്റെ ശ്രമങ്ങളും വിജയിച്ചില്ല. സെര്‍ബിയയെയും ഹംഗറിയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലൂടെ ‘ജര്‍മനി, ജര്‍മനി’ മുദ്രാവാക്യം മുഴക്കി അവര്‍ നീങ്ങി. ജനക്കൂട്ടത്തിനു നേരെ കൂടുതല്‍ ബലപ്രയോഗത്തിന് പോലീസ് മുതിര്‍ന്നില്ല. പോലീസും അവര്‍ക്കൊപ്പം നീങ്ങി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഇവരുടെ നീക്കം നിരീക്ഷിക്കുന്നു. ബുഡാപെസ്റ്റിലെത്തി ഓസ്ട്രിയയിലേക്കും അവിടെ നിന്ന് ജര്‍മനിയിലേക്കും നീങ്ങാനാണ് അഭയാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്. യൂറോപ്പിലെ സമ്പന്ന രാജ്യമായ ജര്‍മനിയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആദ്യം വിസമ്മതിച്ച ജര്‍മനി, പ്രതിഷേധം ശക്തമായതോടെ നിലപാടു മാറ്റി. ആനുപാതികമായി ജനങ്ങളെ ഏറ്റെടുക്കാമെന്നും പ്രശ്നപരിഹാരത്തിന് ആറ് ബില്യണ്‍ യൂറോ നല്‍കാമെന്നും ജര്‍മനി അറിയിച്ചിട്ടുണ്ട്. ഇതോടെ, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളും നിലപാട് മാറ്റി. എന്നാല്‍, ഒരു വിഭാഗം രാജ്യങ്ങള്‍ എതിര്‍പ്പ് തുടരുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ ദിവസം വരെ സംഘര്‍ഷ സാധ്യത നിലനിന്ന ഹംഗറി-ഓസ്ട്രിയ അതിര്‍ത്തി ശാന്തം. അഭയാര്‍ത്ഥികളെ കടത്തിവിട്ടതോടെയാണിത്.
ഗ്രീസ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായി. മാസിഡോണിയന്‍ അതിര്‍ത്തി പ്രദേശത്ത് രണ്ടായിരത്തിലധികം പേര് പോലീസിനെതിരേ തിരിഞ്ഞു. തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്കു കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: