ഇരുപതാം നൂറ്റാണ്ടില്‍ കേരളം സംഭാവന ചെയ്ത മൗലിക പ്രതിഭകളില്‍ ശ്രീനാരായണ ഗുരു ഒന്നാം സ്ഥാനം അലങ്കരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത സ്ഥാനത്തിന് എന്തുകൊണ്ടും അര്‍ഹത കേളപ്പജിക്കാണ് എന്നതാണ് വാസ്തവം.
കൊല്ലവര്‍ഷം 1065 ചിങ്ങമാസത്തിലെ പൂയം നക്ഷത്രത്തില്‍ ജനിച്ച കേളപ്പജിയുടെ 126-ാം ജന്മദിനമാണ് ഇന്ന്. ഈ അവസരത്തില്‍ എന്തൊക്കെയായിരുന്നു കേളപ്പജിയുടെ മൗലിക സംഭാവനകളെന്നു നാം അനുസ്മിക്കുന്നത് പുതിയ തലമുറക്ക് ഉത്തേജനമാകും.
‘മഹാഭാരത’ത്തിലെ ആപ്തവാക്യങ്ങളില്‍ പ്രധാനമായ ഒന്നാണ് ഈ ശ്ലോകം.
തര്‍ക്കോ അപ്രതിഷ്ഠഃ ശ്രുതിയോ വിഭിന്ന
ന ഏകോ മുനിര്യ്യ സ്യമതം പ്രമാണം
ധര്‍മസ്യതത്വം നിഹിതം ഗുഹായാം
മഹാജനോയേന ചരസപസ്ഥാഃ
(യുക്തി അടിസ്ഥാനരഹിതമാണ്; വേദങ്ങള്‍ പലതാണ് പറയുന്നത്; ഏതെങ്കിലും ഒരു മുനിയുടെ ചിന്ത പ്രമാണമാക്കാന്‍ സാധ്യമല്ല; ധര്‍മത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ മുഴുവനായി വ്യക്തമല്ല; മഹാന്മാര് ചരിച്ച മാര്‍ഗമാണ് യഥാര്‍ത്ഥമാര്‍ഗം).
ഏത് വഴി പോകേണ്ടൂ എന്ന് സംശയിച്ചുനില്ക്കുന്ന യുവാക്കള്‍ക്ക് മാര്‍ഗദര്‍ശനമാകുന്ന ഒരു തത്വമാണിത്. മഹാന്മാര് ചരിച്ച മാര്‍ഗമാണ് ശരിയായ മാര്‍ഗം.
ത്യാഗം, നിര്‍ഭയത, അര്‍പ്പണ ബോധം, ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യം, കുശാഗ്രബുദ്ധി ഇവയെല്ലാം ചേര്‍ന്ന ഒരു മഹാനായിരുന്നു കേളപ്പജി. ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ ലഹളയായിരുന്നുവല്ലോ മാപ്പിള ലഹള. നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഹിന്ദുക്കള്‍ മതപരിവര്‍ത്തനം ചെയ്യപ്പെടുകയും നിരവധി ഹിന്ദുസ്ത്രീകള്‍ ബലാല്ക്കാരം ചെയ്യപ്പെടുകയും ഡസന്‍ കണക്കിന് ക്ഷേത്രങ്ങള്‍ ധ്വംസിക്കപ്പടുകയും ചെയ്ത ആ ക്രൂര അക്രമത്തില്‍ പൊന്നാനിയിലേക്ക് പോയ അക്രമിസംഘത്തെ ആത്മബലംകൊണ്ടും ധീരതകൊണ്ടും ഒറ്റയാനായി കേളപ്പജി നേരിട്ട സംഭവം ഒരു ചരിത്ര സംഭവംതന്നെയായിരുന്നു. പൊന്നാനിയില്‍ അക്രമത്തിന്റെ പ്രതിരോധം കേളപ്പജിയുടെ ആത്മധൈര്യമായിരുന്നു. ആത്മശക്തികൊണ്ട് അക്രമത്തെ നേരിടാമെന്ന് കാണിച്ച അത്ഭുതസംഭവമായിരുന്നു അത്. 1921 ലായിരുന്നു ഈ സംഭവബഹുലമായ ആത്മധൈര്യത്തിന്റെ അരങ്ങേറ്റം.
1920 ല്‍ ബോംബെയില്‍ നിയമപഠനത്തിന് പോയപ്പോള്‍ മഹാത്മജിയുടെ ദര്‍ശനത്തില്‍ ആകൃഷ്ടനായാണ് കേളപ്പജി സ്വാതന്ത്ര്യസമരത്തിന്റെ അണിയില്‍ ചേര്‍ന്നത്. മഹാത്മജിയുടെ അഹിംസാതത്വം സ്വാംശീകരിച്ച മഹാനായ ഗാന്ധി ശിഷ്യനായിരുന്നു കേളപ്പജി. ഈ അഹിംസാ മന്ത്രം അങ്ങനെ ആദ്യമായി മുസ്ലിം മതഭീകരവാദത്തിനെതിരായാണ് കേളപ്പജി ഉപയോഗിച്ചത് എന്നത് അദ്ദേഹത്തിന്റെ ജീവിതദൗത്യത്തിന്റെ യഥാര്‍ത്ഥ ദിശ നിര്‍ണ്ണയിക്കുന്നതായിരുന്നു.
1922ല്‍ സഹകരണത്യാഗം ഗാന്ധിജി നിര്‍ത്തിവെച്ചശേഷം കേളപ്പജിയുടെ ശ്രദ്ധമുഴുവന്‍ ഹരിജനസേവനത്തിനായി തിരിഞ്ഞു. ഹിന്ദുക്കളെ ഏകീകരിക്കുന്നതും തൊട്ടുകൂടായ്മ അവസാനിപ്പിക്കുന്നതും ഒരു ജീവിതലക്ഷ്യമായി അദ്ദേഹം കണ്ടു. കേളപ്പന് ‘നായരായി’രുന്നുവെങ്കിലും ജാതിവിശേഷണം പേരില്‍ കേളപ്പജി ഉപയോഗിച്ചതേയില്ല. ബോധപൂര്‍വം ജാതിയെ ഇല്ലായ്മചെയ്യാനുള്ള ഏറ്റവും നല്ല വഴികളിലൊന്ന് സ്വയം ജാതിപ്പേര് ഇല്ലായ്മ ചെയ്യലാണല്ലോ. ഇഎംഎസ് എന്ന ‘നമ്പൂതിരിപ്പാടില്‍’ നിന്നും തികച്ചും ഭിന്നനായിരുന്നു അദ്ദേഹം. ഗാന്ധിജിയെപ്പോലെ തന്റെ സിദ്ധാന്തങ്ങള്‍ നടപ്പില്‍വരുത്താനുള്ള ആദ്യത്തെ വഴി അത് സ്വയം ആചരിക്കലാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ഹരിജനരംഗത്തുള്ള കേളപ്പജിയുടെ സേവനങ്ങള്‍ വര്‍ഗീയ പരിഷ്കരണമാണെന്ന് കൃഷ്ണ’പിള്ള’യെപ്പോലുള്ള പിള്ളമാര്‍ പരിഹസിച്ചിരുന്നെങ്കിലും കേളപ്പജി ഹരിജനപ്രവര്ത്തനത്തില് ഉറച്ചുനിന്നു. കേരള ചരിത്രത്തിന്റെ ഗതിതന്നെ മാറ്റിയ ഗുരുവായൂര്‍ സത്യഗ്രഹത്തിലാണ് കേളപ്പജിയുടെ ഹിന്ദുസമുദായ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. അന്ന് കേളപ്പജിയുടെ വത്സല ശിഷ്യനായി തീര്‍ന്ന എ.കെ. ഗോപാലന് നമ്പ്യാര്‍ വെറും ‘എ.കെ.ഗോപാലനാ’യി എകെജിയായിത്തീര്ന്നത് കേളപ്പജിയുമായുള്ള അടുപ്പം കൊണ്ടുകൂടിയായിരുന്നു. ഇപ്രകാരം അദ്ദേഹം നേടിയ ജനസമ്മതിയാണ് പിന്നീട് എകെജി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ ബഹുജനസ്വീകാര്യതയ്ക്ക് അടിസ്ഥാനമായിവര്‍ത്തിച്ചത്.
കേളപ്പജിയെ അടുത്ത് നാം കാണുന്നത് 1930-34 ലെ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ നേതാവെന്നനിലയിലാണ്. ഉപ്പുസത്യാഗ്രഹമായി ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും ഉജ്ജ്വലനായ നേതാവായിരുന്നു കേളപ്പജി. കേളപ്പജിയുടെ നേതൃത്വത്തിലാണ് പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹം വിജയകരമായി അരങ്ങേറിയത്.
ഉപ്പുസത്യാഗ്രഹത്തിന്റെ ഉജ്ജ്വല നേതാവായ കേളപ്പനായിരുന്നു കേരളത്തില്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്തപ്പോള്‍ അതിന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍. എന്നാല്‍ സോഷ്യലിസ്റ്റുകള്‍ ഗാന്ധിവമര്ശകരായി മാറിയപ്പോള്‍ കേളപ്പജി മാറിനിന്നു. സോഷ്യലിസ്റ്റുകള്‍ കൃഷ്ണപിള്ള, ഇഎംഎസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസത്തിലേക്കും സ്റ്റാലിനിസത്തിലേക്കും നീങ്ങിയപ്പോള്‍ കേളപ്പജി ഗാന്ധിയന്‍ പക്ഷത്ത് ഉറച്ചുനിന്നു. ഗാന്ധിയന്‍ എന്നനിലയില്‍ 1937-49 കാലത്തെ കേളപ്പജിയുടെ സമരം അത്യന്തം ക്രൂരമായ സ്റ്റാലിനിസ്റ്റ് അധിനിവേശത്തിന് എതിരായിരുന്നു.
1949നുശേഷം കേളപ്പജി ആചാര്യ കൃപലാനിയുടെ നേതൃത്വത്തിലുള്ള കെഎംപിപിയില് ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് പോയെങ്കിലും അധികം താമസിയാതെ സര്‍വ്വോദയത്തിലേക്ക് തിരിയുകയാണ് ഉണ്ടായത്.
1967ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വര്‍ഗ്ഗീയ പ്രീണനത്തിന്റെ ഭാഗമായി മലപ്പുറം രൂപീകരിച്ചപ്പോഴും കേളപ്പജി തന്റെ മതേതര കാഴ്ചപ്പാട് ഉച്ചത്തില്‍ ഷോഘിക്കുകയുണ്ടായി. 1968ല്‍ ക്ഷേത്രോദ്ധാരണപ്രവര്ത്തനങ്ങള് ഹിന്ദുസമാജത്തിന്റെ അഭിവൃദ്ധിക്ക് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയായിരുന്നു അങ്ങാടിപ്പുറം തളിക്ഷേത്രോദ്ധാരണത്തിനായി പ്രവര്‍ത്തിച്ചത്. 1971 ഓക്ടോബര്‍ ഏഴിന് ഇഹലോക വാസം വെടിയുന്നതുവരെ മൗലികമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് കേളപ്പജി തന്റെ ജീവിതം മുഴുവന്‍ വിനിയോഗിച്ചത്.
മതഭീകരവാദം, കൊളോണിയല്‍ അധിനിവേശം, ജാതീയമായ ഉച്ചനീചത്വം, സ്റ്റാലിനിസ്റ്റ് ഭീകരത ഇവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയത്നം വ്യാപരിച്ച മേഖലകള്‍. എല്ലാം ഇന്നും പ്രസക്തം. അതുപോലെതന്നെ ആ ജീവിതവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: