കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന്’ കേന്ദ്ര ശാസ്ര്ത സാങ്കേതിക വകുപ്പു മന്ത്രി ഡോ. ഹര്ഷ്വര്ദ്ധന് നാടിന് സമര്‍പ്പിച്ചു.
അമൃതയില്‍ കൈമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മനുവിനു കൈപ്പത്തികള്‍ ദാനം ചെയ്ത ബിനോയുടെ അഛന് ഉത്തമന്, അമ്മ ബേബി, അഫ്ഗാന് സ്വദേശി അബ്ദുള്‍ റഹീമിനു കൈപ്പത്തികള്‍ ദാനം ചെയ്ത ടി. ടി. ജോസഫിന്റെ ഭാര്യ ഫ്രാന്‍സിസ്ക ജോസഫ്, മകള്‍ അലീഷ, മസ്തിഷ്ക്കമരണം സംഭവിച്ച് ഏഴ് അവയവങ്ങള്‍ ദാനം ചെയ്ത പ്രജീഷിന്റെ കുടുംബാഗങ്ങള്‍
എന്നിവരെ നടന് മോഹന്‍ലാല്‍ ആദരിച്ചു.
സിനിമാ നടനായിട്ടല്ല അമൃതയില്‍ എത്തിയതെന്നും അമ്മയോടും ആശ്രമത്തോടുമുള്ളബന്ധം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൈപ്പത്തി ദാനം ചെയ്ത പുണ്യാത്മാക്കള്‍ ലോകത്തിനു പ്രിയപ്പെട്ടവരായി.
ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കണം. മൂന്ന് വര്‍ഷം മുമ്പ് അമൃതയില്‍ നടന്ന പരിപാടിയില്‍ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് താന്‍ പ്ര്യാപിച്ചത് മോഹന്‍ലാല്‍ സദസ്സിനെ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി സന്ദേശം നല്കി. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. വെബ് പേജിന്റെ ഉദ്ഘാടനം ഡോ. നോബിള്‍ ഗ്രേഷ്യസ് നിര്‍വ്വഹിച്ചു.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന് നായര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ. സിങ്ങ്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ചെയര്മാന് ഡോ. സുബ്രഹ്മണ്യഅയ്യര്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചീഫ് സര്ജന് ഡോ. സുധീന്ദ്രന്‍ എസ്. എന്നിവര്‍ സംസാരിച്ചു. 15 വര്‍ഷമായി അമൃതയില്‍ അവയവമാറ്റശസ്ത്രക്രിയ നടത്തിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: