കൊച്ചി: കളമശേരി കിന്‍ഫ്ര പാര്‍ക്കില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) ആരംഭിച്ചിട്ടുള്ള ബിസിനസ് ഇന്‍കുബേഷന്‍ കേന്ദ്രമായ ബയോനെസ്റ്റിന് കേന്ദ്ര സര്‍ക്കാരിന്റെ സാദ്ധ്യമായ എല്ലാ സഹായവും കേന്ദ്ര ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി മന്ത്രി ഡോ.ഹര്‍ഷ് വര്ദ്ധന് വാഗ്ദാനം ചെയ്തു.
രാജ്യത്ത് കൂടുതല്‍ ബയോടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങേണ്ടത് ആവശ്യമാണെന്ന് ആര്‍ജിസിബി ബയോനെസ്റ്റ് സന്ദര്‍ശനവേളയില്‍ അദ്ദേഹം പറഞ്ഞു. ബയോനെസ്റ്റിന് വന്‍ സാദ്ധ്യതകളാണുള്ളത്. വരുംവര്‍ഷങ്ങളില്‍ ഇത് നിരവധി സംരംഭങ്ങള്‍ക്ക് വേദിയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യവസായ-ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യനും ആര്‍ജിസിബി അധികൃതരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രാദേശികമായി പുതിയ സംരംഭങ്ങള്‍ തുടങ്ങാനുളള സാങ്കേതികവിദ്യയും ലൈസന്‍സും ബയോനെസ്റ്റ് ലഭ്യമാക്കും. ഇതിനുപുറമെ സംരംഭങ്ങളുടെ തുടക്കത്തില്‍തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ മൂല്യവല്‍കരണം നടത്താന്‍ വേണ്ട സാങ്കേതികവിദ്യയ്ക്ക് ലൈസന്‍സ് നേടിക്കൊടുക്കുന്നതിനുള്ള സംവിധാനവും ബയോനെസ്റ്റ് ഒരുക്കും.
ഒരു സ്റ്റാര്ട്ടപ്പിനുവേണ്ടി ബയോനെസ്റ്റ് നാലു വര്‍ഷത്തെ ഇന്‍കുബേഷന്‍ സൗകര്യമാണ് നല്‍കുന്നത്. തുടര്‍ന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യവും ഈ ഇന്‍കുബേറ്ററില്‍ ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: