എരുമേലി : ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ 56 ഗുണഭോക്താക്കള്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം നല്‍കാനായി കോളനിയില്‍ എത്തിയ റവന്യു സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് സംഘര്‍ഷം. ഇന്നലെ രാവിലെ 10 മണിയോടെ ശ്രീനിപുരം രാജീവ് ഭവന് കോളനിയിലാണ് സംഭവം. ഇതേ പദ്ധതിക്കായി ഒന്നര വര്‍ഷം മുമ്പ് ഇവിടെ ഒന്നര ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭൂമിവിതരണ നടപടികള്‍ക്കായി ഇന്നലെ ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയത്.
സംഘര്‍ഷത്തെ തുടര്‍ന്ന് കോട്ടയം ആര്‍ഡിഒ കെ സാവിത്രി അന്തര്‍ജ്ജനം ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും ചര്‍ച്ചകള്‍ നടത്തി. ഗുണഭോക്തൃ ലിസ്റ്റിലെ അനര്‍ഹരായ ഏഴ് പേരെ ഒഴിവാക്കാമെന്നും രാജീവ് ഭവന് കോളനിക്ക് പട്ടയം അനുവദിക്കുന്നത് വേഗത്തിലാക്കാമെന്നും കോളനിയിലെ പൊതുസ്ഥലം ഒഴിവാക്കി ഭൂമിവിതരണം നടത്താമെന്നും ആര്‍ഡിഒ ഉറപ്പ് നല്‍കിയതോടെയാണ് സംഘര്‍ഷത്തിന് അയവായത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂന്ന് സെന്റ് സ്ഥലവും 50 വീടുകളുമായി അനുവദിച്ചതാണ് രാജീവ് ഭവന് കോളനി. എന്നാല്‍ നാളിതുവരേയും പട്ടയം നല്‍കിയിട്ടില്ല. രാജീവ് ഗാന്ധി ദശലക്ഷ പാര്‍പ്പിട പദ്ധതിയായ ഇത് കൂടാതെ മൂന്ന്, നാല് സെന്റ് കോളനികളായി വിവിധ കോളനികല്‍ ശ്രീനിപുരത്തുണ്ട്. അധിവസിക്കാവുന്നതിലും ഇരട്ടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് വീണ്ടും കോളനി അനുവദിക്കുന്നതിന് നാട്ടുകാര്‍ എതിര്‍ക്കുകയാണ്. ഈ എതിര്‍പ്പ് വക വയ്ക്കാതെയാണ് ഒന്നരവര്‍ഷം മുമ്പ് രാജീവ് ഭവന് കോളനിക്ക് സമീപം ഒന്നര ഏക്കര്‍ സമീപം ഭൂരഹിത കേരളം പദ്ധതിക്കായി ഏറ്റെടുത്തത്.
ഇവിടെ മുന്ന് സെന്റ് സ്ഥലം വീത് അളന്ന് നിര്‍ണ്ണയിച്ച് ഗുണഭോക്താക്കള്‍ക്ക് നല്കിയപ്പോള് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചിരുന്നു. ഒപ്പം ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സ്ഥലം കൈയ്യേറി ഷെഡ്ഡുകള്‍ നിര്‍മ്മിച്ചിരുന്നു. തുടര്‍ന്നാണ് ഭൂമി വിതരണ നടപടികള്‍ നിര്‍ത്തിവച്ചത്. ഇന്നലെ 49 പേര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം ഉദ്യോഗസ്ഥ സംഘം അളന്ന് തിരിച്ച് നല്കി. നടപടികള്‍ക്ക് കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ കെ.പി സജീവന്, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ സുരേന്ദ്രന്, റോഷ്ന ഹൈദ്രോസ്, സുനില്‍കുമാര്‍, എംജി സാബു, സര്‍വ്വേയര്‍ ജോബി ജോസ്, എംജെ. എബ്രാഹം, തെക്ക് വില്ലേജ് ഓഫീസര്‍ സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. എരുമേലി എസ്ഐ കെ.ആര് സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: