അമ്പലപ്പുഴ: ഭക്തര്‍ വഴിപാടായി നല്കിയ കദളിക്കുല മറിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ തുലാഭാരമായി നല്കിയ 27 കദളിക്കുലകള്‍ പെട്ടിഓട്ടോയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്.
കുലയും കയറ്റി വാഹനം കിഴക്കേനടയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് അമ്പലപ്പുഴ മേല്‍പ്പാലത്തിനു സമീപത്തുള്ള പച്ചക്കറി മൊത്തവില്പ്പനശാലയില് കദളിക്കുല കൊടുത്തതിനുശേഷം പകരം പൂവന്‍കുല കൊണ്ടുവരുവാനായി ക്ഷേത്രത്തിലെ സ്റ്റോറിന്റെ ചുമതലയുള്ള ജീവനക്കാരന് ഏര്‍പ്പെടുത്തിയതാണെന്നു പറയുന്നത്.
കിലോയ്ക്ക് 200 രൂപ വില വരുന്ന കദളിക്കുലകള്‍ കൊടുത്തിട്ടു പകരം 38 രൂപ വിലയുള്ള പൂവന് കുലകള്‍ കണക്കില്പ്പെടുത്താനായിരുന്നു ജീവനക്കാരന് ശ്രമിച്ചത്. അപ്പത്തിനായി കദളിപ്പഴം എടുത്തതായി രേഖകള്‍ ഉണ്ടാക്കാനാണ് ജീവനക്കാരന് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസെത്തി ക്ഷേത്രം മാനേജരോട് വിവരങ്ങള്‍ തിരക്കി. ക്ഷേത്രത്തില്‍ അപ്പം ഉണ്ടാക്കുന്നതിനായി പഴുത്ത പഴം ആവശ്യമായിരുന്നു. പച്ചക്കുല കൊടുത്തു പകരം പഴുത്തത് വാങ്ങാമെന്ന് ജീവനക്കാരന് പറഞ്ഞതനുസരിച്ചാണ് കുലകള്‍ കൊടുത്തുവിട്ടത്. താന്‍ ഇവിടെ വന്നിട്ട് അധികകാലം ആയിട്ടില്ലെന്നും പണ്ടുമുതല്‍ ഇങ്ങനെതന്നെയാണ് ചെയ്യുന്നതതെന്നും ജീവനക്കാരന് എഒയെ ധരിപ്പിച്ചിരന്നു.
എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കയച്ച കുലയുടെ തൂക്കവും എണ്ണവും തിട്ടപ്പെടുത്തിയിരുന്നില്ലെന്നും മിനിട്സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മാനേജര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പച്ചക്കറികടയില്‍ അന്വേഷിച്ചപ്പോള്‍ സ്റ്റോര്‍ ജീവനക്കാരന് പറഞ്ഞതനുസരിച്ച് നാല് പൂവന് കുല തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതും പച്ചക്കുലയായിരുന്നു.
അഷ്ടമിരോഹിണി ദിവസത്തെ കുലകള്‍ മുഴുവനും തങ്ങള്‍ക്കാണ് നല്‍കിയതെന്നും ഇടക്കിടെ ഇങ്ങനെ കച്ചവടങ്ങള്‍ നടത്താറുണ്ടെന്നും ജീവനക്കാരന് പറഞ്ഞു. ഉപദേശക സമതി അംഗങ്ങളെത്തി കദളിക്കുലകള്‍ തിരിച്ചുസ്റ്റോറില് എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് വിജിലന്‍സിന് നാട്ടുകാര്‍ ഇന്ന് പരാതി നല്‍കും.
തുലാഭാരമായി കിട്ടുന്നതും ഭക്തര്‍ വഴിപാടായി നല്‍കുന്നതുമായ സാധനങ്ങള്‍ നോട്ടീസ് പ്രസിദ്ധീകരിച്ചതിനുശേഷം ലേലം ചെയ്തുകൊടുക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഭക്തന് നാരായണീയം തുലാഭാരമായി നല്‍കിയിരുന്നു. ഇത് ലേലം ചെയ്യാതെ ക്ഷേത്രത്തിനു സമീപത്തെ കടയില്‍ വില്‍ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: