കോട്ടയം: ഗുരുദേവ നിന്ദയ്ക്കെതിരെ കുറിച്ചിയില്‍ പ്രകടനം നടത്തിയ എസ്എന്‍ഡിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം നടപടി രാഷ്ട്രീയ കാടത്തമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു. ആക്രമണത്തിനിരയായ എസ്എന്‍ഡിപി പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയിലും കുറിച്ചിയിലെ വീടുകളിലും എത്തി സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ഇ.എസ്. ബിജു. ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശ്ശേരില്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, കമ്മറ്റി പ്രസിഡന്റ് മഞ്ചീഷ് ബി.ആര്. എന്നിവരും സന്നിഹിതരായിരുന്നു.
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇന്നു നേരിടുന്നത്. പാര്‍ട്ടിയെ വളര്‍ത്തി അധികാരത്തിലെത്തിച്ച ഈഴവരാദി പിന്നോക്ക സമൂഹം ഇന്ന് പാര്‍ട്ടി വിട്ടൊഴിയുകയാണ്. അണികളെ പിടിച്ചു നിര്‍ത്താന്‍ അക്രമത്തിന്റെ പാത സ്വീകരിക്കുന്നതിന്റെ തെളിവാണ് കുറിച്ചിയില്‍ ശ്രീനാരായണ സമൂഹത്തിനെതിരെ നടന്ന ആക്രമം. തങ്ങളുടെ ഇച്ഛക്കനുസരിച്ചുമാത്രമെ ഈഴവ സമൂഹം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാവൂ എന്ന ധാര്‍ഷ്ഠ്യമാണ് ആക്രമണത്തെ ന്യായീകരിക്കുന്ന നേതാക്കളില്‍ കാണുന്നതെന്ന് ഇ.എസ്. ബിജു പറഞ്ഞു. ഈഴവസമൂഹത്തെ ആക്രമിച്ച് പരിക്കേല്പ്പിച്ചതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ് ഭീകരവാദമുഖമാണ് വെളിച്ചത്തു വരുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ല് സിപിഎമ്മിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതായി ബിജു പറഞ്ഞു. കുറിച്ചിയിലെ ആക്രമണം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ വെല്ലുവിളി കേരളീയ സമൂഹത്തിനുവേണ്ടി ഹിന്ദുഐക്യവേദി ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: