ഗ്ലാസ്ഗൗ: യൂറോ 2016 യോഗ്യതാ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിക്കും കരുത്തരായ പോര്‍ച്ചുഗലിനും പോളണ്ടിനും ജയം.
ഗ്രൂപ്പ് ഡിയില്‍ ജര്‍മ്മനി സ്കോട്ട്ലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് യോഗ്യതക്ക് അടുത്തെത്തി. തോമസ് മുള്ളറുടെ ഇരട്ട ഗോളുകളാണ് ജര്‍മ്മനിക്ക് വിജയം സമ്മാനിച്ചത്. 18, 34 മിനിറ്റുകളിലായിരുന്നു മുള്ളര്‍ സ്കോട്ട്ലന്‍ഡ് വല കുലുക്കിയത്. ഇല്‍കെ ഗുന്ഡോഗന് മൂന്നാം ഗോളും നേടി. സ്കോട്ട്ലന്‍ഡിന് വേണ്ടി മക്ആര്‍തര്‍ ഒരെണ്ണം നേടിയപ്പോള്‍ മറ്റൊന്ന് ജര്‍മ്മന്‍ താരം മാറ്റ് ഹമ്മല്‍സിന്റെ ദാനമായിരുന്നു.
സ്കോട്ട്ലന്‍ഡ് താരങ്ങളെ നിഷ്പ്രഭമാക്കി പന്ത് കൈവശം വെച്ചതും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും ജര്‍മ്മന്‍ പോരാളികളായിരുന്നു. കളിയുടെ 78 ശതമാനം പന്ത് നിയന്ത്രിച്ച അവര്‍ പായിച്ച 13 ഷോട്ടുകളില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്തു. തുടക്കം മുതല്‍ സ്കോട്ട്ലന്‍ഡ് പ്രതിരോധത്തെ കീറിമുറിച്ച ജര്‍മ്മനി 18-ാം മിനിറ്റില്‍ ലീഡ് നേടി. ടോണി ക്രൂസിന്റെ പാസില്‍ നിന്ന് തോമസ് മുള്ളര്‍ പായിച്ച വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. എന്നാല്‍ 28-ാം മിനിറ്റില്‍ സ്കോട്ട്ലന്‍ഡ് താരം ഷോണ്‍ മലോനിയുടെ ഏറെക്കുറെ അസാധ്യമായ ആംഗിളില്‍ നിന്നെടുത്ത ഫ്രീകിക്ക് ജര്‍മ്മന്‍ ഗോളി മാനുവല്‍ ന്യുയര്‍ തട്ടിയിട്ടെങ്കലും മുന്നിലുണ്ടായിരുന്ന മാറ്റ് ഹമ്മലിന്റെ ദേഹത്ത് തട്ടി വലയില്‍ പതിച്ചു.
34-ാം മിനിറ്റില്‍ എംറേ കാനിന്റെ ഷോട്ട് സ്കോട്ട്ലന്‍ഡ് ഗോളി തട്ടിയിട്ടെങ്കിലും കയ്യിലൊതുക്കാനായില്ല. കാത്തുനിന്ന മുള്ളര്‍ പന്ത് അനായാസം വലയിലെത്തിച്ചു 2-1. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ സ്കോട്ട്ലന്‍ഡ് വീണ്ടും സമനില പിടിച്ചു. ഒരു കോര്‍ണറിന് ഒടുവില്‍ ലഭിച്ച പന്ത് ജെയിംസ് മക്ആര്‍തര്‍ നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ ജര്‍മ്മന്‍ വലയിലെത്തിക്കുകയായിരുന്നു.
പിന്നീട് 54-ാം മിനിറ്റില്‍ ജര്‍മ്മനിയുടെ വിജയം ഉറപ്പാക്കിയ ഗോള്‍ പിറന്നു. മുള്ളറുടെ പാസില്‍ നിന്ന് ഗുന്ഡോനാണ് ലക്ഷ്യം കണ്ടത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ പോളണ്ട് ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ മുക്കി. പോളണ്ടിന് വേണ്ടി കാമില്‍ ഗ്രോസിക്കി, സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി, മിലിക് എന്നിവര്‍ രണ്ടുഗോള്‍ വീതം നേടി. എട്ടാം മിനിറ്റില്‍ ഗ്രോസിക്കിയിലൂടെ ആരംഭിച്ച പോളിഷ് ഗോള്‍മഴ അവസാനിച്ചത് 73-ാം മിനിറ്റില്‍ ബാര്‍ട്ടോസ് കപുസ്റ്റ്കയിലൂടെ. മറ്റൊരു കളിയില്‍ അയര്‍ലന്‍ഡ് 1-0ന് ജോര്‍ജിയയെയും കീഴടക്കി. ഗ്രൂപ്പില്‍ എട്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 19 പോയിന്റുമായി ജര്‍മ്മനി ഒന്നാമത്. പോളണ്ടിന് 17ഉം അയര്‍ലന്‍ഡിന് 15ഉം പോയിന്റുകള്‍.
ഗ്രൂപ്പ് എഫില്‍ വടക്കന്‍ അയര്‍ലന്‍ഡും ഹംഗറിയും തമ്മിലുള്ള മത്സരം ഓരോ ഗോളടിച്ച് സമനിലയില്‍ കലാശിച്ചപ്പോള്‍ റുമാനിയ-ഗ്രീസ് മത്സരം ഗോള്‍രഹിത സമനിലയിലും കലാശിച്ചു. മറ്റൊരു മത്സരത്തില്‍ ഫിന്‍ലാന്‍ഡ് 1-0ന് ഫറോ ദ്വീപുകളെ പരാജയപ്പെടുത്തി. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 പോയിന്റുമായി വടക്കന്‍ അയര്‍ലന്‍ഡ് ഒന്നാമതും 16 പോയിന്റുമായി റുമാനിയ രണ്ടാം സ്ഥാനത്തും 13 പോയിന്റുമായി ഹംഗറി മൂന്നാമതും നില്ക്കുന്നു.
ഗ്രൂപ്പ് ഐയില്‍ പോര്‍ച്ചുഗല്‍ കഷ്ടിച്ച് അല്‍ബേനിയന്‍ വെല്ലുവിളി മറികടന്നു. ഇഞ്ചുറി സമയത്ത് മിഗ്വേല്‍ വെലോസോ നേടിയ ഏക ഗോളിനാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. മറ്റൊരു കളിയില്‍ അര്‍മേനിയ കരുത്തരായ ഡെന്മാര്ക്കിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള പോര്‍ച്ചുഗലാണ് ഗ്രൂപ്പില്‍ ഒന്നാമത്. ശേഷിക്കുന്ന രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റ് കൂടി നേടിയാല്‍ പോര്‍ച്ചുഗലിന് യോഗ്യത നേടാം.
ഒക്ടോബര്‍ എട്ടിന് നടക്കുന്ന കളിയില്‍ ഡെന്മാര്ക്കാണ് പോര്‍ച്ചുഗലിന്റെ എതിരാൡകള്‍. 7 കളികളില്‍ നിന്ന് 12 പോയിന്റുള്ള ഡെന്മാര്ക്ക് രണ്ടും 6 കളികളില്‍ നിന്ന് 11 പോയിന്റുള്ള അല്‍ബേനിയ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: