കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുന്നതായി പരാതി. കോടികളുടെ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടില്ല.
എറണാകുളം റൂറല്‍ ജില്ലാ പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുള്ള ചില ഉദ്യോഗസ്ഥര്‍ വരെ ആരോപണവിധേയരാണ്. കൈയോടെ പിടിക്കപ്പെട്ട രണ്ട് എസ്ഐമാരടക്കം ചിലര്‍ക്ക് സസ്പെന്ഷന് നല്‍കിയെങ്കിലും ഇതിനു ശേഷം അന്വേഷണ ഏജന്‍സികള്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ള ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. എസ്പി റാങ്കിലുള്ള ചിലര്‍ വരെ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.
ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇടപാടുകള്‍ നടക്കുന്നതെന്ന് തങ്ങള്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഇനി നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും ആണെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യക്തമായ തെളിവില്ലാതെ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ക്കാവില്ല. പിടിയിലായ ചിലരുടെ മൊഴിയാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെയുള്ള പ്രധാന തെളിവ്. എന്നാല്‍ നിയമ നടപടി സ്വീകരിക്കാന്‍ ഇത് പോര. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോപണ വിധേയരായവരെ ഇവിടെ നിന്ന് സ്ഥലം മാറ്റണമെന്ന നിര്‍ദേശമാണ് അന്വേഷണ ഏജന്‍സിക്കുള്ളത്. വകുപ്പു തലത്തില്‍ അന്വേഷണവും വേണം. ഇവര്‍ ഇപ്പോഴും അതേ ചുമതലകളില്‍ തുടരുന്നത് തുടരന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വിമാനത്താവളത്തില്‍ സ്പെഷല്‍ ഡ്യൂട്ടിക്കായി പോലീസുകാരില്‍ നിന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വിശ്വസ്തരായറിയപ്പെടുന്ന ചില എംഎല്‍എമാര്‍ വന്‍ പണപ്പിരിവ് നടത്തിയതായും ആരോപണം. ഈ എംഎല്‍എമാരുടെ ഇടപെടല്‍ മൂലമാണ് ആരോപണവിധേയരായവര്‍ ഇപ്പോഴും അതേ ചുമതലകളില്‍ തുടരുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: