ആലപ്പുഴ: കണ്ണൂരില്‍ ഗുരുദേവ പ്രതിമ തകര്‍ത്തതിന് ശേഷമുള്ള സിപിഎം പ്രചരണം മുഹമ്മയിലെ കൃഷ്ണപിള്ള പ്രതിമ തകര്‍ത്തതിന്റെ തനിയാവര്‍ത്തനം. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടത്ത് വീട്ടിലെ സ്മാരകം കത്തിക്കുകയും പ്രതിമ അടിച്ചു തകര്‍ക്കുകയും ചെയ്തത് 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയായിരുന്നു. സ്മാരകം കത്തിച്ചത് ആര്‍എസ്എസുകാരാണെന്നായിരുന്നു സിപിഎം പ്രചാരണം. സംഭവദിവസം ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയും നാടൊട്ടുക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. പിന്നീട് പ്രതികളെ പിടിയ്ക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. സിപിഎമ്മിന്റെ കോട്ടയെന്നറിയപ്പെടുന്ന പ്രദേശത്ത് സിപിഎമ്മുകാരറിയാതെ അതിക്രമം നടക്കില്ലെന്ന് കൊച്ചുകുട്ടിക്കുപോലും ബോദ്ധ്യപ്പെടുമായിരുന്നു. എന്നാല്‍ സിപിഎം ബോധപൂര്‍വ്വം കുപ്രചണം അഴിച്ചുവിട്ടു.
കേസില്‍ പിന്നീട് ഒന്നാംപ്രതിയാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി നേതാവുമായ ലതീഷ് ബി. ചന്ദ്രന് പത്രസമ്മേളനം വരെ നടത്തി കുറ്റം ആര്‍എസ്എസ്സിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടി മുഖപത്രം പലതവണ ആര്‍എസ്എസ്സുകാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാര്‍ത്തകള്‍ നല്കി. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അക്രമികള്‍ സിപിഎമ്മുകാരാണെന്ന് ബോദ്ധ്യപ്പെട്ടുതുടങ്ങി.
അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് സിപിഎം നേതൃത്വവുമായി ഒത്തുകളിച്ച് അന്വേഷണം ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോയി. പിന്നീട് അന്വേഷണച്ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് 2014 നവംബറില്‍ യഥാര്‍ത്ഥ പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയാണെന്ന് കണ്ടെത്തി. ലതീഷ് ബി. ചന്ദ്രനെ കൂടാതെ സിപിഎം കണ്ണര്‍കാട് എല്‍സി സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദിപു, പ്രമോദ്, രാജേഷ് എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്തു. പാര്‍ട്ടി ആചാര്യന്റെ സ്മാരകം കത്തിക്കുന്നതിന് ഗൂഢാലോചന നടത്തിയ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, സംസ്ഥാന, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ എന്നിവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തില്‍ സര്‍ക്കാരും സിപിഎമ്മും ഒത്തുകളിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചു.
നിലവില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇതേ കോലാഹലങ്ങള്‍ തന്നെയാണ് കണ്ണൂരില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തിലും സിപിഎം നടത്തുന്നത്. ലോക്കല്‍ പോലീസും കോണ്‍ഗ്രസും കൃഷ്ണപിള്ളക്കേസിലും സിപിഎമ്മിന് ഒത്താശ ചെയ്യുകയായിരുന്നു. ഒടുവില്‍ സിപിഎം ഉന്നത നേതാക്കളെ സംരക്ഷിക്കാനും കോണ്‍ഗ്രസ് രംഗത്തെത്തി. കൃഷ്ണപിള്ള താമസിച്ച വീട് അഗ്നിക്കിരയാക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത സിപിഎമ്മുകാര്‍ രാഷ്ട്രീയ ലാഭത്തിനായി ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തകര്‍ക്കാന്‍ യാതൊരു മടിയും കാട്ടില്ലെന്ന് അണികള്‍പോലും സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: