തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമും സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുകയാണെന്ന് കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും ടോമിന് ജെ. തച്ചങ്കരിയെ മാറ്റുന്നതിനെചൊല്ലിയും തൃശൂരിലെ പ്രശ്നങ്ങളെ ചൊല്ലിയും കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന യോഗങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ജോര്‍ജ്ജ് മെഴ്സിയറാണ് ചീഫ്സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ടോമിന് ജെ തച്ചങ്കരിയുടെ കണ്‍സ്യൂമര്‍ഫെഡ് നിയമനവും തൃശൂരിലെ ഗ്രൂപ്പിസവും തെരഞ്ഞെടുപ്പടുത്തപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ഗ്രൂപ്പ് പോരും യോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്കു വഴിവച്ചു.
ഔദ്യോഗികപദവിയിലിരിക്കുന്നവര് ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുത്താല്‍ ഹൈക്കമാന്‍ഡിനെ അറിയിച്ച് അവര്‍ക്കെതിരെ കര്‍ശന നടപടി നപടി സ്വീകരിക്കുമെന്ന് സുധീരന് മുന്നറിയിപ്പു നല്കി. ഇന്നലത്തെ നിര്‍വാഹകസമിതിയുടെ തുടക്കത്തില്‍ തന്നെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുധീരന് അഞ്ഞടിച്ചു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരം പറ്റില്ല. ഒരുമിച്ച് നിന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാതെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിയും. ഗ്രൂപ്പ് മാനേജര്‍മാരുടെ നിയന്ത്രണം പാര്‍ട്ടിക്ക് അപകടകരമാണെന്നും സുധീരന് മുന്നറിയിപ്പു നല്കി. തൃശൂരിലെ ഗ്രൂപ്പിസവും രൂക്ഷമായ തര്‍ക്കങ്ങള്‍ക്കു വഴിവച്ചു.
പാര്‍ട്ടി ന്യൂനപക്ഷ സെല്‍ ചെയര്‍മാനായ കെ.കെ. കൊച്ചുമുഹമ്മദാണ് ഈ വിഷയം ഉയര്‍ത്തിയത്. ഹനീഫ കൊലപാതകത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ പ്രതിസ്ഥാനത്തു നിര്‍ത്തിയായിരുന്നു പ്രചരണങ്ങള്‍. മന്ത്രിക്കെതിരെ വന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനും സംരക്ഷിക്കാനും കഴിയാത്ത ഡിസിസി എന്തിനാണെന്നും കൊച്ചുമുഹമ്മദ് ചോദിച്ചു. എന്നാല്‍ യോഗത്തില്‍ സംസാരിക്കാന്‍ അവസരമില്ലാഞ്ഞിട്ടും പ്രസിഡന്റിന്റെ പ്രത്യേകാനുമതിയുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി ആരോപണത്തിന് മറുപടി നല്കി. ഹനീഫാവധത്തില് മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതു ഡിസിസിയല്ല. കൊലപാതകത്തിനു ദൃക്സാക്ഷിയായ ഹനീഫയുടെ ഉമ്മയാണ് മന്ത്രിക്കെതിരേ മാധ്യമങ്ങളോടു പറഞ്ഞതെന്നും അദ്ദേഹം തിരിച്ചടിച്ചു.
ഘടകകക്ഷി മന്ത്രിമാരെല്ലാം അഴിമതിക്കാരാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. എന്‍. അഴകേശനാണ് ആരോപണമുന്നയിച്ചത്. ഇവര്‍ക്കു കോണ്‍ഗ്രസും കൂട്ടുനില്‍ക്കുകയാണ്. ഇത് ദോഷം ചെയ്യും. കെപിസിസി പ്രസിഡന്റ് ആദര്ശവാനായാല് മാത്രം പോരാ, പ്രായോഗികത വേണമെന്നും അഴകേശന് തുറന്നടിച്ചു. തച്ചങ്കരിയുടെ നിയമനത്തെച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയെക്കുറിച്ചു പരിശോധിക്കാന്‍ പാര്‍ട്ടി നിയമിച്ച സമിതിയിലെ അംഗങ്ങളായ സതീശന് പാച്ചേനിയും സുമാബാലകൃഷ്ണനുമാണ് തച്ചങ്കരി വിഷയത്തില്‍ കൊമ്പ് കോര്‍ത്തത്. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നു പാച്ചേനി ആരോപിച്ചു. അഴിമതി നടന്നെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു പറഞ്ഞ സുമാ ബാലകൃഷ്ണന്, അതേക്കുറിച്ചു അന്വേഷിക്കാന്‍ പോയവര്‍ യോഗ്യതയില്ലാത്തവരാണെന്നു തിരിച്ചടിച്ചു. സതീശന് പാച്ചേനിയുടെ അഭിപ്രായത്തോടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും യോജിച്ചു.
തച്ചങ്കരി ചുമതലയേറ്റെടുക്കുന്നതിനു മുമ്പ് 50 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തച്ചങ്കരി വന്നപ്പോള്‍ ശരിയായ കണക്കുകളും പുറത്തുവന്നു. അങ്ങനെയാണു 1000 കോടിരൂപയുടെ അഴിമതി നടന്നെന്നു വ്യക്തമായതെന്നും സുധീരന് അഭിപ്രായപ്പെട്ടു.
തുടര്‍ന്നു തച്ചങ്കരിയുടെ കാര്യത്തില്‍ വിവാദരഹിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സുധീരന് ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: