കാസര്‍കോട്: പരിസര മലിനീകരണം നേരിടുന്നു എന്ന നാട്ടുകാരൂടെ പരാതിയില്‍ എല്ലുപൊടി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് കളക്ടറുടെ ഉത്തരവ്. കുമ്പള അനന്തപുരം ക്ഷേത്രത്തിന് സമീപത്തെ അനന്തപുരം മലബാര്‍ അഗ്രോടെക് എന്ന എല്ലുപൊടി വളം കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനാണ് ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഉത്തരവിട്ടത്.
നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് കമ്പനി അധികൃതരെയും നാട്ടുകാരെയും ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ചര്‍ച്ചയെതുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നടപടി.
കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 29ന് മഞ്ചേശ്വരം തഹസില്‍ദാര്‍ കമ്പനി അധികൃതര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ കമ്പനി അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി വരുന്നത് വരെ കമ്പനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ കെ.ശശിധരഷെട്ടി, ഹെഡ്ക്വാട്ടേഴ്സ് തഹസില്‍ദാര്‍ എം.ടി.സുരേഷ്ചന്ദ്രബോസ് പങ്കെടുത്തു. ക്ഷേത്രത്തിന് സമീപത്തെ എല്ലുപൊടി ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷേഭവും മാര്‍ച്ച് നടത്തിയിരുന്നു.
ഫാക്ടറിയില്‍ നിന്ന് പുറത്തേക്കൊഴുകുന്ന മലിനജലം അശുദ്ധിയുണ്ടാക്കുന്നുവെന്നും പരിസര മലിനീകരണമുണ്ടാക്കുന്നുവെന്നും കാണിച്ചാണ് പ്രക്ഷോഭം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: