കണിച്ചുകുളങ്ങര: ശ്രീനാരായണ ഗുരുവിനെ തെരുവില്‍ കുരിശില്‍ തറച്ച് അവഹേളിച്ച സംഭവത്തില്‍ സിപിഎം മാപ്പു പറഞ്ഞേ മതിയാകൂവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
സിപിഎം ഇതുവരെ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുനിന്ദയ്ക്കെതിരെ ശിവഗിരി മഠം ഉള്‍പ്പടെയുള്ളവരുമായി ഒന്നിച്ചു പ്രതികരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അടക്കമുള്ളവര്‍ ആരും ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച സംഭവത്തെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. കുറുക്കന്റെ സ്വഭാവം കാട്ടി ചോരകുടിക്കാനാണ് ഇവരുടെ ശ്രമം.
സിപിഎം ഗുരുദേവനെ അധിക്ഷേപിക്കുന്നു, മറുഭാഗത്ത് കോണ്‍ഗ്രസ് മൗനം പാലിക്കുന്നു ഇതാണ് ദുരവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും വിഎസും എസ്എന്‍ഡിപിയെ ആക്രമിക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. പരസ്യമായി ഖേദം പ്രകടിപ്പിക്കാന്‍ പോലും തയാറായിട്ടില്ല.
നേരത്തെതന്നെ നല്ലവാക്കു പറഞ്ഞിരുന്നെങ്കില്‍ എസ്എന്‍ഡിപി സ്വീകരിച്ചേനെ. ഗുരുനിന്ദ നടത്തിയ സംഭവത്തില്‍ സിപിഎം മാപ്പുപറഞ്ഞേ മതിയാകൂ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം അനുസരിച്ച് എസ്എന്‍ഡിപിയുടെ തുടര്‍നിലപാടുകള്‍ തീരുമാനിക്കും. നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ട വിവാദവുമായി മുന്നോട്ടുപോകാന്‍ ആഗ്രഹമില്ല, എന്നാല്‍ സിപിഎം നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവ പ്രതിമകള്‍ തകര്‍ത്ത സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരാണ് യഥാര്‍ത്ഥ പ്രതികള്‍ എന്നതു സംബന്ധിച്ച് സംശയമുണ്ട്. കുറ്റക്കാര്‍ ബിജെപിക്കാരാണെന്ന് പറയാനാകില്ലെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. അതിനാലാണ് ആദ്യം പ്രതികരിക്കാതിരുന്നത്. പോലീസ് നിഷ്ക്രിയരാണ്. കാര്യക്ഷമമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഇങ്ങോട്ടുവന്നാല്‍ ബിജെപിയുമായി തെരെഞ്ഞെടുപ്പില്‍ സഹകരിക്കും. ബിജെപി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. അവരോട് അയിത്തമില്ല. അരുവിക്കരയില്‍ തോറ്റത് മുതല്‍ സിപിഎമ്മിന് എസ്എന്‍ഡിപിയോട് വിരോധമാണ്. സിപിഎം എസ്എന്‍ഡിപിയെ വളര്‍ത്തില്ലെന്ന് ബോധ്യമായി. കാന്തപുരത്തിന്റെയും ലീഗിന്റയും മദനിയുടേയും പുറകേ നടക്കുന്ന സിപിഎമ്മിന് തത്വസംഹിത ഇല്ലാതെയായി. തെരെഞ്ഞെടുപ്പില്‍ ഒരു മൂന്നാം സ്റ്റൈല്‍ നിലപാട് സ്വീകരിക്കാനാണ് യോഗത്തിന്റെ തീരുമാനം. ഇത് പലരുടെയും തോല്‍വിക്ക് കാരണമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: