ചേര്‍ത്തല: അനധികൃത മുസ്ലീം പള്ളി നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കളക്ടര്‍ക്ക് പരാതി നല്കി. കുത്തിയതോട് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ തുറവൂര്‍ റയില്‍വേ സ്റ്റേഷന് സമീപം പള്ളി നിര്മിക്കുവാനാണ് സലഫി എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് അനുമതി നല്‍കിയത്.
തീവണ്ടിയില്‍ യാത്രചെയ്യുന്നവര്‍ക്ക് നിസ്കരിക്കുവാനാണ് ആരാധനാലയമെന്നാണ് സംഘടനയുടെ വാദം. റയില്‍വേ സ്റ്റേഷന്റെ ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ച് മസ്ജിദുകള്‍ ഉണ്ടെന്നിരിക്കെ സംഘടന ബോധിപ്പിച്ച കാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ആറോളം മുസ്ലീംകുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നത്. പള്ളി പണിയുന്നതിനുള്ള നിര്‍ദ്ദിഷ്ട സ്ഥലത്ത് നിന്ന് 150 മീറ്റര്‍ മാറി സര്‍പ്പക്കാവും ഉണ്ട്. ഇതെല്ലാം മറച്ച് വെച്ചു പോലീസധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മസ്ജിദ് നിര്‍മിക്കുവാനുള്ള അനുമതി ലഭിച്ചത്.
മസ്ജിദിന് അനുമതി നല്കുന്നതിനു മുമ്പേ സമീപവാസികളില്‍ ചിലര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മതസൗഹാര്‍ദ്ദം തകരുന്ന സാഹചര്യങ്ങള്‍ ഇല്ലെന്നും സമീപവാസികളുടെ പരാതി അടിസ്ഥാനരഹിതമാണെന്നും കളക്ടര്‍ പുറപ്പെടുവിച്ച അനുമതി ഉത്തരവില്‍ പറയുന്നു. ആദ്യം ചില സംഘടനകള്‍ നിര്‍മാണത്തിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും വസ്തുവുടമ സൗജന്യമായി സ്ഥലം നല്‍കിയതോടെ ഇവര്‍ പിന്മാറുകയായിരുന്നുവെന്ന് സ്ഥലവാസികള്‍ ആരോപിച്ചു.
ആരാധനാലയത്തിനു പിന്നാലെ ഖബര്സ്ഥാന് നിര്‍മിച്ച് സമീപവാസികളുടെ സൈ്വര്യജീവിതം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനുപിന്നിലെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. പള്ളി നിര്‍മാണത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: