740. ദുര്‍ഗാ – ദുര്‍ഗാദേവി. മഹാലക്ഷ്മിയായും മഹാകാളിയായും മഹാസരസ്വതിയായും എണ്ണിപ്പറയാനാകാത്തവിധം അസംഖ്യമായ ദേവീമൂര്ത്തികളായും ജീവികളില്‍ മാതൃത്വമായും സസ്യങ്ങളില്‍ പ്രജനനശക്തിയായും വര്‍ത്തിക്കുന്ന പരാശക്തിയുടെ ബഹുകോടി നാമങ്ങളെ ഒറ്റപദത്തില്‍ സംഗ്രഹിച്ചതാണു ദുര്‍ഗ എന്ന നാമം. ദുര്‍ഗ എന്ന പദത്തെ ആചാര്യന്മാര് പലതരത്തില്‍ നിര്‍വചിക്കുന്നു. ”ദുഃഖേന ഗമ്യതേ ഇതി ദുര്‍ഗാ” (പാടുപെട്ട് ക്ലേശിച്ച് പരിശ്രമിച്ചു പ്രാപിക്കപ്പെടാവുന്നവളാകയാല് ദുര്‍ഗ). യമനിയമാദികളായ സാധനാക്രമങ്ങള്കൊണ്ട് എളുപ്പത്തില്‍ മഹാദേവിയെ സാക്ഷാത്കരിക്കാന്‍ സാധ്യമല്ല. പ്രപഞ്ചത്തില്‍ അല്പമാത്രമായ അംശമാണ് ഭൂമി. ഭൂമിയുടെ ഒരു ഭാഗത്തുണ്ടായ അണുവിലും അണുവായ മനുഷ്യന് പ്രപഞ്ചാതീതമായി വ്യാപിക്കുന്ന പരാശക്തിയെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. അതിനു പല ജന്മങ്ങള് നീണ്ട പരിശ്രമം വേണം. ദേവീകാരുണ്യം നേടിയാല്‍ അത് നിഷ്പ്രയാസമെന്നതു മറ്റൊരു സത്യം.
”ദുര്‍ഗേ നിവാസോ അസ്യാഃ ഇതി ദുര്‍ഗാ'(ദുര്‍ഗത്തില്‍ വസിക്കുന്നവളാകയാല്‍ ദുര്‍ഗ). പര്‍വതങ്ങളും ദ്വീപുകളുംപോലെ ചെന്നെത്താന്‍ പ്രയാസമുള്ള ദുര്‍ഗമസ്ഥാനങ്ങളില്‍ വസിക്കുന്നതുകൊണ്ട് ദേവിക്ക് ദുര്‍ഗ എന്നുപേരുണ്ടായി. ദുര്‍ഗാദേവിയുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ പലതും ചെന്നെത്താന്‍ എളുപ്പമല്ലാത്ത സ്ഥലങ്ങളിലാണ്. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം ഉദാഹരണമാണ്. ഇന്നിപ്പോള്‍ ആധുനികയന്ത്രങ്ങളുടെ സഹായത്തോടെ എവിടെയും എത്താന്‍ കഴിയുമെങ്കിലും ദേവിയെ പ്രാപിക്കാന്‍ എളുപ്പമല്ല. കാരണം ദേവിയുടെ ആവാസം നമ്മുടെ ഉള്ളില്ത്തന്നെയാണെന്നതാണ്. നമ്മുടെ പുണ്യങ്ങളും പാപങ്ങളും മോഹങ്ങളും അവയ്ക്കൊക്കെ കാരണമായ കാമം, ക്രോധം, മദം, മാത്സര്യം തുടങ്ങിയവയും ഒന്നിനുപുറമേ മറ്റൊന്നെന്ന മട്ടില്‍ പല ദുര്‍ഗങ്ങളുടെ രൂപത്തില്‍ ദേവിയെ ആവരണം ചെയ്യുന്നു. ഈ ദുര്‍ഗങ്ങളെ ഭേദിച്ചാലേ ദേവിയെ സമീപിക്കാന്‍ കഴിയൂ. ദേവിയുടെ കാരുണ്യം ലഭിച്ചാല്‍ ഈ കോട്ടകള്‍ ജലത്തിലെ കുമിളകള്‍പോലെ പൊട്ടിത്തകരും. ദേവി ദുര്ഗനാശിനിയായ ദുര്‍ഗയാകും.
”ദുര്‍ഗതിനാശിനീ ദുര്‍ഗാ” (ദുര്‍ഗതിയെ നശിപ്പിക്കുന്നവളാകയാല്‍ ദുര്‍ഗാ) എന്നു മറ്റൊരു നിര്‍വചനം. ജീവിതത്തില്‍ മനുഷ്യര്‍ അറിഞ്ഞും അറിയാതെയും പാപം ചെയ്തുപോകും. കര്‍മങ്ങള്‍ക്കു കര്‍മഫലം പ്രകൃതി നിയമമായതുകൊണ്ട് പാപകര്‍മങ്ങള്‍ ചെയ്താല്‍ ദുരിതം അനുഭവിക്കേണ്ടിവരും. ഈ ജന്മത്തിലോ പൂര്‍വജന്മത്തിലോ ചെയ്തുപോയിട്ടുള്ള പാപങ്ങള്‍ ദേവീസ്മരണകൊണ്ടു നശിക്കും. പാപം നശിക്കുമ്പോള്‍ പാപഫലമായുണ്ടായ ദുരിതങ്ങളും നശിക്കും. ദുര്‍ഗതിയെ നശിപ്പിക്കുന്നവളാകയാല്‍ ദേവിക്ക് ദുര്‍ഗാ എന്നു നാമം.
”ദുര്ജ്ഞേയീ ദുര്‍ഗാ” (അറിയാന്‍ എളുപ്പമല്ലാത്തവളാകയാല് ദുര്‍ഗ) എന്നു മറ്റൊരു നിര്‍വചനം. ദുര്‍ഗ ആരാണ്? എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം പറയാന്‍ ത്രിമൂര്‍ത്തികള്‍ക്കും കഴിയുകയില്ല. എങ്കിലും ദേവിയെ അറിഞ്ഞുകൂടാത്തവരും ആരുമില്ല. ലളിതാ സഹസ്രനാമത്തിലെ 994-ാമത്തെ നാമം ” ആ ബാലഗോപവിദിതാ” എന്നാണ്.
കുട്ടികള്‍ക്കും കന്നുകാലികളെ മേച്ചുനടക്കുന്നവര്ക്കും കൂടി ദേവിയെ അറിയാം. സകല ലോകങ്ങളായും വ്യാപിക്കുന്ന പ്രപഞ്ചാതീതമായ ചൈതന്യമാണ് ദേവി. ദേവിയുടെ അണുവിലും അണുവും ബൃഹത്തിലും ബൃഹത്തുമായ ചൈതന്യത്തിന്റെ അല്പാംശം കണ്ടറിഞ്ഞു കീര്‍ത്തിക്കുകയും സ്തുതിക്കുകയും ചെയ്യാനേ മഹാന്മാരായ ഋഷിമാര്‍ക്കുപോലും കഴിയൂ. അറിയപ്പെടാനാകാത്ത ചൈതന്യസ്രോതസ്സായതിനാലും ദേവിക്കു ദുര്‍ഗ എന്നു നാമം.
ദുര്‍ഗാ ദേവിയുടെ മാഹാത്മ്യം വിവരിക്കുന്ന കൃതിയാണ് ദേവീമാഹാത്മ്യം. മാര്‍ക്കണ്ഡേയ പുരാണത്തിന്റെ ഒരു ഭാഗമായ ദേവീമാഹാത്മ്യം ഒരു മന്ത്രമാലയാണ്. 578 ശ്ലോകങ്ങളും 700 മന്ത്രങ്ങളുമുള്ള ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നവരുടെ പാപങ്ങള്‍ നശിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും. ആ ദിവ്യഗ്രന്ഥത്തിന് ചണ്ഡി എന്നും ദുര്‍ഗാ സപ്തശതി എന്നും പേരുണ്ട്. ദുര്‍ഗാ സപ്തശതിയുടെ സങ്കുചിതരൂപമായി ‘ദുര്‍ഗ’ എന്നും ആ ഗ്രന്ഥത്തിന് പേര്. ദുര്‍ഗാ സപ്തശതിയെ ദുര്‍ഗാദേവിയായി ആരാധിക്കാറുണ്ട്.
ദുര്‍ഗമായ ആപത്തുകളില്പ്പെടുമ്പോള് സ്മരിച്ചാല്‍ എല്ലാ ആപത്തുകളെയും നശിപ്പിക്കുന്നവളും സ്വന്തമായ സ്ഥിതിയില്‍ മനസിനെ അതീവ ശുഭമാക്കിത്തീര്ക്കുന്നവളുമായ ദുര്‍ഗാദേവിയെ ദേവീമാഹാത്മ്യത്തില്‍
”ദുര്‍ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ
സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യ ദുഃഖ ഭയഹാരിണീ കാ ത്വദന്യാ
സര്വോപകാരകരണമായ സദാര്ദ്രചിത്താ എന്നു ദേവിയെ സ്തുതിക്കുന്നു. (ദേവീമാഹാത്മ്യം 4-ാം അധ്യായം 17-ാം ശ്ലോകത്തിന്റെ വ്യാഖ്യാനം വായിക്കുക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: