ജാനകിയുടെ ഈ വാക്കുകള്‍ കേട്ട വാതാത്മജന്‍ പറഞ്ഞു. ദേവി ഇവിടെയുള്ളതായ വിവരം സ്വാമിക്കറിയാത്തതുകൊണ്ടാണ് ഇതുവരെ വരാതിരുന്നത്. ഏതായാലും ഇനി ഉടനെവരും. ലങ്കയെ തീര്‍ച്ചയായും ഭസ്മമാക്കും.
സീത പറഞ്ഞു, ഏതായാലും നീ ഉടനെ പുറപ്പെടുക. എന്റെ വിവരങ്ങളെല്ലാം പറഞ്ഞ് ചൂഡാമണിയും നാഥന് കൊടുക്കുക. അതുകഴിഞ്ഞ് വീരന്മാരായ രാമലക്ഷ്മണന്മാരോടും സുഗ്രീവന്റെ വാനരസൈന്യത്തോടുകൂടി താങ്കള്‍ വീണ്ടും വേഗം വരിക. വഴിയില്‍ യാതൊരുവിധ തടസ്സവും ക്ലേശവുമില്ലാതെ അതിവേഗം പോകുക. നിനക്ക് വഴിയില്‍ മംഗളം ഭവിക്കട്ടെ. സ്വസ്ത്യസ്തു.
സീത കൊടുത്ത ചൂഡാമണി കയ്യിലും പറഞ്ഞുകൊടുത്ത അടയാളവാക്യം മനസ്സിലും പേറി സീതാദേവിയെ നമസ്കരിച്ച് യാത്രാനുവാദവും വാങ്ങി മാരുതി അവിടേനിന്നും പുറപ്പെട്ടു.
സീതയോട് വിടപറഞ്ഞിറങ്ങിയ ഹനുമാന് ദൂതനെന്ന നിലയില്‍ തനിക്ക് വേറെ ചിലതുകൂടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന ചിന്ത മനസ്സില്‍ രൂപംകൊണ്ടു. അന്യനഗരത്തിലെത്തുന്ന ഒരു ദൂതന് തന്റെ സ്വാമിയുടെ താല്പര്യത്തിന് കുഴപ്പമൊന്നും സംഭവിക്കാത്ത വിധത്തില്‍ തന്റെ സാമര്‍ത്ഥ്യത്തിനനുരൂപമായി മറ്റൊരുകാര്യംകൂടി നീതിയുക്തമായി നിര്‍വ്വഹിക്കുമ്പോഴാണ് അവന് ഉത്തമദൂതനാകുന്നത്.
ലങ്കാനഗരി മുഴുവനും കണ്ട് പരിശോധിക്കുന്നതിനും സൗകര്യമനുസരിച്ച് താന്‍ വന്ന വിവരം രാവണനെ അറിയിക്കുന്നതിനും തീരുമാനിച്ചുറച്ച് ഹനുമാന് അശോകവനികയില്‍ നിന്നും പുറത്തോട്ടിറങ്ങി. മന്ത്രിമന്ദിരങ്ങളും രാജസദനങ്ങളും കണ്ടുകണ്ട് ഒരിടത്തെത്തിയപ്പോള്‍ അവിടെയൊരു മണിമന്ദിരത്തില്‍ വിഷ്ണുസ്ത്രോത്രം പ്രശാന്തമധുരമായി ചൊല്ലുന്നത് ഹനുമാന് ശ്രവിക്കാനിടയായി. വൈകുണ്ഠവിരോധിയായ രാവണരാജധാനിയില്‍ ഉണ്ടായ ഈ വിപരീതാനുഭവത്തെ അക്ഷരാര്‍ത്ഥത്തില്‍ ഹനുമാനെ അത്ഭുതാധീനനാക്കി.
സൂക്ഷ്മനിരീക്ഷണത്തില്‍ ആ ഭവനം വിഭീഷണന്റേതാണെന്നും ആ ഗാനമാലപിക്കുന്നത് സീതയെ കുറച്ചുമുമ്പ് ആശ്വസിപ്പിക്കാനെത്തിയ വിഭീഷണപുത്രിയായ ത്രിജടയാണെന്നും മനസ്സിലായി. മനസ്സുകൊണ്ട് അവര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് ഹനുമാന് അവിടെനിന്നും നടന്നുനീങ്ങി.
കുംഭകര്‍ണ്ണന്റെ നിദ്രാനികേതനവും മേഘനാദന്റെ മഹാസദനവും രാവണന്റെ അരമനയും ദര്‍ശിച്ചു.
അങ്ങനെ ലങ്കയിലെ മണിമന്ദിരങ്ങള്‍ക്കു പുറമെ ഇരുപത്തിയെട്ട് ഗോപുരങ്ങളേയും അവിടെയെല്ലാമുള്ള കാവല്‍ഭടന്മാരേയും അവരുടെ സാമാന്യസംഖ്യയും മനസ്സിലാക്കിയശേഷം രാജകീയോദ്യാനത്തില്‍ പ്രവേശിച്ചു. ഇനി രാവണനെ അഭിമുഖമായൊന്നു കാണണം. താന്‍ വന്ന വിവരം അറിയിക്കണം. ധര്‍മ്മോപദേശം ചെയ്തുനോക്കണം. ഇത്തരം ചിന്തയോടുകൂടി ഉദ്യാനഭംഗം തുടങ്ങി. ചെടികളും ലതകളും പൂക്കളുമെല്ലാം തല്ലിത്തകര്‍ത്ത് നാലുപാടും വിതറി. വൃക്ഷങ്ങളുടെ ശാഖകളൊടിച്ചിട്ട് ഉദ്യാനതലം നിറച്ചു. മരങ്ങളിലിരുന്നിരുന്ന പക്ഷികളെയെല്ലാം ആട്ടിപ്പായിച്ചു. ഒടുവില്‍ ലങ്കയാകെ കുലുങ്ങുമാറ് അലറി. ഉദ്യാനപാലകര്‍ പലരും പാഞ്ഞെത്തി. വന്നവരെയെല്ലാം മാരുതി തല്ലിയോടിച്ചു.
ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഘട്ടനങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് അവയെ നേരിടാനുള്ള തയ്യാറെടുപ്പോടെ ഹനുമാന് നിലകൊണ്ടു. ഉദ്യാനപാലകര്‍ വന്നുപറഞ്ഞ വിവരം ധരിച്ച രാവണന് തന്റെ ഉദ്യാനം നശിപ്പിക്കുന്ന കുരങ്ങന് ഒരു നിസ്സാരനായിരിക്കാന്‍ സാദ്ധ്യതയില്ലെന്ന് മനസിലാക്കി. രാത്രി ഇരുട്ടത്ത് യാതൊരു ഭയവും കൂടാതെ ഇവിടെ അതിക്രമിച്ചുകടന്ന് ഇത്രയധികം അക്രമം കാണിച്ചവന് സാമാന്യക്കാരനാകാന്‍ വഴിയില്ല. അതുകൊണ്ട് മൂര്‍ച്ചയേറിയ ശരം, കുലിശം (വജ്രായുധം), മുസലം ഇവയോടുകൂടി ആറായിരം വീരന്മാര് ഉടനെ പോകട്ടെയെന്ന് രാവണന് ആജ്ഞാപിച്ചു.
രാവണന്റെ ആജ്ഞപ്രകാരം രാക്ഷസന്മാര് തന്റെ സമീപത്തേക്ക് വരുന്നതുകണ്ട മാരുതി പര്‍വതങ്ങള്‍പോലും കുലുങ്ങുന്ന തരത്തില്‍ ഗര്‍ജിച്ചു. രാക്ഷസന്മാര് അതുകേട്ട് ഭയപ്പെട്ട് മോഹിച്ചുവീണെങ്കിലും രാവണഭൃത്യരായ അവര്‍ അവിടെനിന്ന് എഴുന്നേറ്റ് ഹനുമാനെ നേരിട്ടു. മൂര്‍ച്ചകൂട്ടിയ അസ്ത്രങ്ങളും മറ്റു പല ആയുധങ്ങളും രാക്ഷസവീരന്മാര് ഹനുമാന്റെ നേര്‍ക്ക് പ്രയോഗിച്ചു. രാക്ഷസന്മാരെയെല്ലാം ഹനുമാന് മുള്‍ത്തടികൊണ്ട് പ്രഹരിച്ച് വധിച്ചു. അതിനുശേഷം രാവണന് പഞ്ചസേനാധിപന്മാരെ ഹനുമാനെ നേരിടുന്നതിന്നായി നിയോഗിച്ചു. വാതാത്മജന്‍ അവരേയും വധിച്ചുകളഞ്ഞു.
പഞ്ചസേനാധിപന്മാരും മരിച്ചതറിഞ്ഞ രാവണന് പറഞ്ഞു. ആ കുരങ്ങന്റെ ഭുജബലത്തില്‍ എനിക്കത്ഭുതം തോന്നുന്നു. അതുകൊണ്ട് അവനെ ജീവനോെട ബന്ധിച്ചുകൊണ്ടുവരുന്നതിന് മന്ത്രിപുത്രന്മാര് ഏഴുപേരും സേനാസഹിതം പുറപ്പെടട്ടെയെന്ന് രാവണന് നിര്‍ദ്ദേശിച്ചു. മന്ത്രിപുത്രന്മാരും സേനകളും പലതരം ആയുധങ്ങളുമായി ആക്രമണം നടത്തിയെങ്കിലും ഇരുമ്പുതൂണു പറിച്ച് അതുകൊണ്ടടിച്ച് അവരെയെല്ലാം കൊല്ലുന്നതിന് ഹനുമാന് യാതൊരു പ്രയാസവുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: