റിയാദ്: യൂറോപ്പിന്റെ സുരക്ഷിതത്വത്തിലേക്ക് ഒഴുകുന്ന അഭയാര്‍ത്ഥികള്‍ കൂടുതല്‍ പേരും മുസ്ലിങ്ങള്‍. ഇവരെ സംരക്ഷിക്കണമെന്ന് യൂറോപ്പിനോട് ലോകം മുഴുവന്‍ ആവശ്യപ്പെടുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മൗനം തുടരുന്നു.
യൂറോപ്പിനു മേല്‍ ആക്രോശം ചൊരിയുന്നവര്‍ ഗള്‍ഫിന്റെ മൗനം കണ്ടില്ലെന്നു നടിക്കുന്നു. സാംസ്കാരികവും സാമ്പത്തികവും സുരക്ഷിതത്വപരവുമായ കാരണങ്ങളാണ് ഗള്‍ഫിന്റെ നിസംഗതയ്ക്ക് പിന്നില്‍. അഭയാര്‍ത്ഥികളെ സ്വീകരിക്കല്‍ സിറിയന്‍ യുദ്ധത്തില്‍ പക്ഷംചേരുന്നതിനു തുല്യമാകുമെന്ന വിലയിരുത്തല്‍ പല ഭരണകൂടങ്ങള്‍ക്കുമുണ്ട്.
സൗദി അറേബ്യയ്ക്കു നേരെയാണ് രോഷം കൂടുതല്‍. പ്രഖ്യാപിത സുന്നി രാഷ്ട്രമായ സൗദി, സിറിയയില്‍നിന്നു പോരേണ്ടിവരുന്ന സുന്നികളുടെ വിലാപം കേള്ക്കുന്നില്ലേയെന്നാണ് പ്രധാന ചോദ്യം.
അഭയാര്‍ത്ഥി സംരക്ഷണം ഉറപ്പാക്കുന്ന 1951ലെ യുഎന്‍ അഭയാര്‍ത്ഥി കണ്വെന്ഷന് ഉടമ്പടി ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടില്ല. അതിനാല്‍, സംരക്ഷണം ബാധ്യതയുമല്ല. ഇതാണ് അവര്‍ പല വേദികളിലും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, യുഎന്നിന്റെ അഭയാര്‍ത്ഥി ഫണ്ടിലേക്ക് സംഭാവന നല്‍കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സൗദി 18.4 മില്യണ്‍ ഡോളറും കുവൈറ്റ് 304 മില്യണ്‍ ഡോളറും യുഎഇ 540 മില്യണ്‍ ഡോളറും യുഎന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് സാംസ്കാരികമായും സാമ്പത്തികമായും ബുദ്ധിമുട്ടെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. വ്യത്യസ്ത സംസ്കാരങ്ങളില്‍നിന്നു വരുന്നവര്‍ രാജ്യത്തിനു തിരിച്ചടിയാകും. സുരക്ഷാ പ്രശ്നങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. എത്തുന്നവര്‍ എത്തരക്കാരെന്ന് വ്യക്തതയില്ലെന്നും വാദം. അഞ്ചു ലക്ഷം സിറിയക്കാര്‍ ഉപജീവനത്തിനു രാജ്യത്തുണ്ടെന്ന് സൗദിയും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1,60,000 പേരെ സ്വീകരിച്ചുവെന്ന് യുഎഇയും വിമര്‍ശകര്‍ക്കുള്ള മറുപടിയായി ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ള കുവൈറ്റാണ് കുടിയേറ്റത്തിന് ഏറെ അനുയോജ്യം.എന്നാല്‍, അവരും മുഖംതിരിക്കുന്നു.
ഐലാന്‍ കുര്‍ദിയുടെ മരണം ഗള്‍ഫ് ജനതയുടെ മനോഭാവത്തില്‍ മാറ്റം വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. അഭയാര്‍ത്ഥികളെ സഹായിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയകളില്‍ സജീവം. രാജ്യാന്തര, ആഭ്യന്തര സമ്മര്‍ദം സര്‍ക്കാരുകളുടെ നിലപാട് മാറ്റുമോയെന്നേ അറിയാനുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: