ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥ കാരണം രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വാടയ്ക്കല്‍ പുന്നയ്ക്കല്‍ സ്റ്റീഫന്‍(54) ആണ് കഴിഞ്ഞ നാലിന് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ചത്. സംഭവത്തില്‍ ഡ്യൂട്ടിഡോക്ടര്‍, ആശുപതി സൂപ്രണ്ട്, ആര്‍എംഒ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സ്റ്റീഫന്റെ ഭാര്യ ലീലാമ്മ, സഹോദരങ്ങളായ യോഹന്നാന് നിക്ളാവ്, പി. പി. ജയിംസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂന്നിന് രാത്രി പത്തോടെയാണ് സ്റ്റീഫനെ കടുത്ത വയറുവേദനയും ശര്ദ്ദിലിനെയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യാതൊരുവിധ ചികിത്സയും നല്‍കിയില്ല. ഈസിജി,എക്സ്-റേ എന്നിവയെടുത്തെങ്കിലും കുഴപ്പമെന്നുമില്ലെന്നും നാളെ രാവിലെ വീട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. വേദനയടുത്ത് പുളഞ്ഞ സ്റ്റീഫനെ പിറ്റേന്ന് സ്കാനിങിന് വിധേയനാക്കി. വാര്‍ഡിലെ തറയിലാണ് സ്റ്റീഫനെ കിടത്തിയത്.
ഓരോ കാരണങ്ങള്‍ പറഞ്ഞ് ചികിത്സ വൈകിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. മരണ ശേഷമാണ് രോഗിയെ ഐസിയുവിലേക്ക് മാറ്റിയത്. ഇത് ചോദ്യം ചെയ്ത ബന്ധുക്കളോട് ആശുപത്രി ജീവനക്കാര്‍ തട്ടിക്കയറുകയായിരുന്നു. അമ്പലപ്പുഴ എസ്ഐ ഇതിനൊക്കെ സാക്ഷിയാണെന്നും അവര്‍ പറഞ്ഞു. ഇതെത്തുടര്‍ന്ന് എംഎല്‍എ അടക്കമുള്ളവരെ വിളിച്ചുവരുത്തി.
അധികൃതരുടെ അനാസ്ഥയില്‍ ചിലര്‍ പ്രതിഷേധിച്ചെങ്കിലും ഡോക്ടര്‍മാരെയോ, ജീവനക്കാരെയോ ആരും കയ്യേറ്റം ചെയ്തില്ല. ആശുപത്രിയില്‍ യാതൊരുവിധ നാശന്ഷ്ടമുണ്ടാക്കുകയും ചെയ്തിട്ടില്ല. ആര്‍ക്കെതിരെയും കേസെടുക്കില്ലന്ന് ഡിവൈഎസ്പി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
എന്നാല്‍ പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യനൂള്ള നീക്കമാണ് നടക്കുന്നത്. രോഗിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാതെ മരണത്തിലേക്ക് തള്ളിവിട്ടവരെ സംരക്ഷിക്കുകുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനപ്രതിനിധികളായ ശ്യാംകുമാര്‍, ടി.എസ്. ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: