മാവേലിക്കര: രണ്ടുകോടി രൂപയുടെ ചിട്ടി തട്ടിപ്പിനെ തുടര്‍ന്ന് അമൃതശ്രീ ചിറ്റ്സിന്റെ മാവേലിക്കരയിലെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു. മാവേലിക്കര സ്റ്റേഷനില്‍ ലഭിച്ച പരാതികളെ തുടര്‍ന്ന് ഇന്നലെ രാവിലെ എസ്ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് സ്ഥാപനം പൂട്ടിയത്. ഇതുവരെ ഇരുപത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെ രണ്ട് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ സ്ഥാപനത്തിലെത്തിയ പോലീസ് പൂട്ട് തകര്‍ത്ത് അകത്തു കയറി നടത്തിയ പരിശോധനയില്‍ കമ്പൂട്ടറുകള്‍ ഉള്‍പ്പടെ നിരവധി രേഖകള്‍ പിടിച്ചെടുത്തു.
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടമ എറണാകുളം ചെറായില്‍ പതിശേരില്‍ വീട്ടില്‍ ശിവദാസനെ(45) മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്റിലാണ്. മാവേലിക്കരയില്‍ സ്ഥാപനത്തിലെ മാനേജര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
മാവേലിക്കരയില്‍ തട്ടിപ്പിനിരയായവര്‍ 11ന് രാവിലെ 10 മണിക്ക് പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് എസ്ഐ: സി.ശ്രീജിത്ത് അറിയിച്ചു. മാവേലിക്കര സബ് രജിസ്ട്രാര്‍ എം.ഷരീഫ്, ക്ലര്‍ക്ക് കെ.എസ്. ഷിബു, എസ്ഐ: കെ.ബി. മഹാദേവന്, സിനിയിയര് സിപിഒ: താജുദീന്, സിപിഒ: ജയലാല്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: