കാസര്‍കോട്: കുഡ്ലു സര്‍വീസ് സഹകരണബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി ഇന്നലെ കാസര്‍കോട്ടെത്തി. സംഭവ സമയത്ത് പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന നീര്ച്ചാല് സ്വദേശിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.
കവര്‍ച്ച നടന്ന കുഡ്ലു സര്‍വീസ് സഹകരണ ബാങ്കിന് സമീപം ജോലി ചെയ്തിരുന്ന പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെ കണ്ടതായി പോലീസിന് വിവരം നല്‍കിയത്.
തൊട്ടടുത്തുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരനും ഇതേയാള്‍ ഓടുന്നത് കണ്ടതായി അറിയിച്ചിട്ടുണ്ട്. പ്രതിയെ നേരിട്ടു കണ്ടയാള്‍ക്ക് പോലീസിന്റെ കൈവശമുള്ള കവര്‍ച്ചാ, ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ ഫോട്ടോകള്‍ കാണിച്ചപ്പോഴാണ് നീര്ച്ചാല് സ്വദേശിയായ യുവാവിനെ തിരിച്ചറിഞ്ഞത്. നിരവധി കവര്‍ച്ചാ കേസില്‍ പ്രതിയായ ഇയാള്‍ കവര്‍ച്ച നടക്കുന്നതിന് മൂന്ന് ദിവസംമുമ്പ് തന്നെ നാട്ടില്‍ നിന്നും അപ്രത്യക്ഷനായതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ പല സംഘങ്ങളാക്കി കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ അയച്ചു.
കവര്‍ച്ചനടന്ന ബാങ്കില്‍ നിന്നും അഞ്ച് പ്രതികളും പുറത്തു കടന്നപ്പോള്‍ നാലുപേര്‍ രണ്ട് ബൈക്കുകളിലായി പോവുകയും ഒരാള്‍ ഓടിപ്പോവുകയുമാണ് ചെയ്തത്. ഓടിപ്പോയവരില്‍ ഒരാളാണ് നീര്ച്ചാല് സ്വദേശിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് ഇയാളെയും സംഘം അല്‍പ്പദൂരം എത്തിയപ്പോള്‍ ബൈക്കില്‍കയറ്റി കടന്നു കളയുകയായിരുന്നുവെന്നാണ് വിവരം. നീര്ച്ചാല് സ്വദേശിയുടെ കൂട്ടാളികളായ മറ്റു രണ്ടു പേരെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ കിട്ടിയതായാണ് അറിയുന്നത്. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായുള്ള സംശയവും പോലീസിനുണ്ട്. കവര്‍ച്ചാസ്വര്‍ണം ജില്ലയില്‍ നിന്നും കടത്തുന്നത് തടയാനുള്ള ശ്രമങ്ങള്‍ പോലീസ് അതിര്‍ത്തി കേന്ദ്രീകരിച്ച് തുടരുന്നുണ്ട്.
ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ എ.ഡി.ജി.പി. ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസനുമായും കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തുമായും മറ്റും ചര്‍ച്ച നടത്തി. ബാങ്ക് അധികൃതരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു.
എ.ഡിജി.പിയോടൊപ്പം ജില്ലാ പോലീസ് ചീഫ് ഡോ. എ.ശ്രീനിവാസ്, കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്ത്, ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി. കെ.ദാമോദരന്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ബി.സുകുമാരന്‍, അഡ്മിനിസ്ട്രേഷന് ഡി.വൈ.എസ്.പി. പി.തമ്പാന്, നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി. പ്രേംരാജ്, കോസ്റ്റല്‍ പോലീസ് സി.ഐ. സി.കെ.സുനില്‍കുമാര്‍, എസ്.എസ്.ബി. സി.ഐ.സിബി തോമസ്, കാസര്‍കോട് ടൗണ്‍ എസ്.ഐ. പി.വി.രാജന്, അഡീഷണല്‍ എസ്.ഐമാരായ കെ.എന്‍.റഹ്മാന്, പി.അജിത്ത് കുമാര്‍, കെ.ജെ.ജേക്കബ്, എ.കെ.സതീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: