കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കാഞ്ഞിരമറ്റത്തിന്റെ സമഗ്ര വികസനം സാധ്യമാക്കി. കാഞ്ഞിരമറ്റം സ്കൂളിന് പുതിയ മന്ദിരം നിര്‍മ്മിക്കാനായി.സ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
തൊടുപുഴ: ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് കാഞ്ഞിരമറ്റം പ്രദേശത്തിന്റെ സമഗ്രവികസനം സാധ്യമാക്കി…റോഡുകള്‍ , വഴിവിളക്കുകള്‍, പുതിയ സ്കൂള്‍ മന്ദിരം, പാലം, പുഴകളുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണം പേരെടുത്തുപറയാവുന്ന പദ്ധതികളേറെയാണെന്ന് തൊടുപുഴ നഗരസഭയുടെ 24-ാം വാര്‍ഡായ കാഞ്ഞിരമറ്റത്തെ കൗണ്‍സിലര്‍ ടി.എസ് രാജന് പ്രവര്‍ത്തനത്തെക്കുറിച്ച് തുറന്ന് പറയുന്നു…
ജയിച്ചതിന് ശേഷം വാര്‍ഡുകളിലെ പന്ത്രണ്ടോളം റോഡുകള്‍ക്ക് ദേശീയ പുരുഷന്മാരുടെ പേരിട്ടു. ഗാന്ധിജി, പഴശിരാജാ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അംബേദ്കര്‍, ശങ്കരാചാര്യര്‍,
കുമാരനാശാന് എന്നിവരുടെയെല്ലാം പേരുകളാണ് കാഞ്ഞിരമറ്റത്തെ റോഡുകള്ക്കിട്ടത്. ഈ നീക്കങ്ങള്‍ക്കെല്ലാം ഗ്രാമസഭയുടെയും തൊടുപുഴ നഗരസഭയുടെയും അംഗീകാരവും ലഭിച്ചു. പുതു തലമുറകള്‍ക്ക് ദേശീയ നായകരെ പരിചയപ്പെടുന്നതിന് ഈ നാമകരണം സഹായകമാകും. ദിശാസൂചികളുള്ള ഏക വാര്‍ഡാണ് കാഞ്ഞിരമറ്റം. കാഞ്ഞിരമറ്റം സര്‍ക്കാര്‍ സ്കൂളിന്റെ നവീകരണത്തിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. ഒരു കോടി നാല് ലക്ഷം രൂപ മുടക്കി പുതിയ സ്കൂള്‍ മന്ദിരം നിര്‍മ്മിക്കാനായി. കാഞ്ഞിരമറ്റം സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുന്നതില്‍ വിജയിച്ചതും കൗണ്‍സിലര്‍ എന്ന നിലയില്‍ അഭിമാനത്തിന് വകയുണ്ട്. വാര്‍ഡിലെ അറുപത് വയസിന് മുകളില്‍ പ്രായമുള്ള വൃദ്ധരുടെ ആരോഗ്യ പരിചരണത്തിനായി വയോമിത്രം പരിപാടി നടപ്പാക്കി. സൗജന്യ ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നത്. പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം അഭിമാനകരമാണ്. ദീനദയ സേവാട്രസ്റ്റിന്റെ നേതൃത്വത്തിലും പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ഭാരവാഹിത്വം കൂടിയുള്ളതിനാല്‍ കാഞ്ഞിരമറ്റത്തിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നുണ്ട്. കുടിവെള്ള ക്ഷാമം അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ പ്രദേശങ്ങളിലും പൈപ്പ് വെള്ളമെത്തിക്കാന്‍ കഴിഞ്ഞു. സൂര്യംകുന്ന്, പൊതനാകുന്ന്, പാലാനിക്കല്‍, എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ഈ പ്രദേശത്തുള്ളവര്‍ക്ക് ഇന്ന് കുടിവെള്ള ലഭിക്കുന്നുണ്ട്. വാര്‍ഡിലെ എല്ലാ കുടിവെള്ള പൈപ്പുകളും പുതുക്കിയിട്ടാനും കഴിഞ്ഞു. കൗണ്‍സിലറായി വിജയിക്കുന്ന അവസരത്തില്‍ നാല് കുടുംബശ്രീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പത്ത് കുടുംബശ്രീ യൂണിറ്റുകള്‍ കാഞ്ഞിരമറ്റത്തുണ്ട്. ആറ് റോഡുകള്‍ പൂര്‍ണമായി ടാര്‍ ചെയ്തു. മുക്കാല്‍ കോടി രൂപ റോഡിന്റെ നവീകരണത്തിന് ചിലവഴിക്കാന്‍ കഴിഞ്ഞു. വാര്‍ഡുകളിലെ ജനസഞ്ചാര മേഖലയില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു. എല്ലാ വിധ ക്ഷേമ പെന്ഷ്യനുകളും വാര്‍ഡില്‍ വിതരണം ചെയ്യുന്നുണ്ട്. 50 വീടുകള്‍ നന്നാക്കുന്നതിന് തുക അനുവദിപ്പിച്ചു. രണ്ട് വീടുകള്‍ ആശ്രയ പ്രദ്ധതി പ്രകാരം പണിതീര്‍ത്തു. കാഞ്ഞിരമറ്റത്ത് പുതിയ പാലം പണിയുന്നതിലും നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞു. പാലം പൂവണിയുന്നതോടെ കാഞ്ഞിരമറ്റത്തേയ്ക്ക് ബൈപ്പാസ് എത്തു. പിന്നീട് വാര്‍ഡിന്റെ പുരോഗതിക്ക് ശരവേഗമാകും. ഇത്രയേറെ വികസന പദ്ധതികള്‍ ചെയ്തിട്ടും കാഞ്ഞിരമറ്റം സ്കൂളില്‍ പ്ലസ് ടു അനുവദിക്കുക എന്ന ഒരു ലക്ഷ്യം ശേഷിക്കുകയാണ്. ഇതിനായുള്ള പരിശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ കാഞ്ഞിരമറ്റം സ്കൂള്‍ നൂറ് ശതമാനം വിജയം കൊയ്തു എന്നത് വികവിന് ഉദാഹരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: