കണ്ണൂര്‍: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ഗുരുദേവന്റെ പ്രതിമ തകര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ നുണപ്രചരണം നടത്തിയ സിപിഎം നേതൃത്വം ഒടുവില്‍ പ്രതിക്കൂട്ടിലാകുന്നു. ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ഗുരുദേവനെ കുരിശില്‍ തറച്ച പ്ലോട്ട് വിവാദമായ സാഹചര്യത്തില്‍ ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ പാര്‍ട്ടി നേതൃത്വം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ് നങ്ങാറത്ത് പീടികയിലെ പ്രതിമതകര്ക്കലിന് പിന്നിലെന്ന സംശയം ആരംഭത്തില്‍ തന്നെ ഉണ്ടായിരുന്നു.
സംഭവം നടന്നയുടനെ തന്നെ സിപിഎം നേതാക്കളായ എം.സുരേന്ദ്രനും, കെ. കെ. രാഗേഷ് എംപിയും സംഭവസ്ഥലത്തെത്തിയിരുന്നു. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവസ്ഥലം സന്ദര്‍ശിച്ചു. യാതൊരു തെളിവുമില്ലാതെ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോടിയേരി വിളിച്ച് പറയുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിന്റെ ആദ്യത്തെ പ്രതികരണം തന്നെ സംശയാസ്പദമായിരുന്നു.
തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ കൊല്ലപ്പെട്ടപ്പോഴും സിപിഎമ്മിന്റെ പ്രതികരണവും നിലപാടും ഇതിന് സമാനമായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ സിപിഎം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന്, എ.എം.ഷംസീര്‍ തുടങ്ങിയ നേതാക്കള്‍ മോര്‍ച്ചറിയിലെത്തിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി പറഞ്ഞത് സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ്.
എന്നാല്‍ കേസില്‍ സമഗ്രമായ അന്വേഷണം നടത്തി കാരായി രാജനും, കാരായി ചന്ദ്രശേഖരനുമുള്‍പ്പടെയുള്ള എട്ട് സിപിഎമ്മുകാര്‍ അറസ്റ്റിലായപ്പോഴാണ് ഫസല്‍ വധക്കേസിലെ യഥാര്‍ത്ഥ്യം പുറത്ത് വന്നത്.
തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ നടന്നതാണ് ഫസല്‍ വധമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വരുത്തിതീര്‍ക്കാന്‍ മണ്ഡല് കാര്യവാഹിന്റെ വീടിന് മുന്നില്‍ രക്തം പുരണ്ട തൂവാലയും കൊണ്ടിട്ടിരുന്നു. സമാനമായ സംഭവങ്ങള്‍ തന്നെയാണ് ഗുരുദേവ പ്രതിമതകര്ക്കലിന് പിന്നിലും.
സിപിഎം നിയന്ത്രണത്തിലുള്ള മുദ്ര സാംസ്കാരിക വേദിയുടെ ഓഫീസിലുള്ള ഗുരുദേവ പ്രതിമ അടിച്ചു തകര്‍ത്തുവെന്നാണ് സിപിഎം നേതൃത്വം പ്രചരണം നടത്തുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇവിടെ മാത്രം ഗുരുവിന്റെ പ്രതിമ എന്തിന് സ്ഥാപിച്ചുവെന്ന ചോദ്യത്തിന് സിപിഎം നേതൃത്വത്തിന് ഉത്തരമില്ല.
ഇവിടെ ഇത്തരമൊരു പ്രതിമ സ്ഥാപിച്ചിരുന്നതായി പ്രദേശവാസികള്ക്കുമറിയില്ല. ഞായറാഴ്ച പുലര്‍ച്ചെ സാംസ്കാരിക വേദിയുടെ ഓഫീസ് അക്രമിച്ചു തകര്‍ത്തുവെന്നാണ് സിപിഎം നേതൃത്വം നുണപ്രചരണം നടത്തുന്നത്. എന്നാല്‍ പോലീസെത്തുമ്പോള്‍ ഇതിന്റെ വാതിലുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നില്ല. മാത്രമല്ല ഓഫീസിനകത്തെ മറ്റ് സാധന സാമഗ്രികള്‍ക്കോ ഓഫീസിന്റെ ചുമരിലുള്ള പാര്‍ട്ടി നേതാക്കളുടെ ഫോട്ടോകള്‍ക്കോ കേടുപാടുകള്‍ പറ്റിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: