ഇടുക്കി: സംസ്ഥാനത്തെ നാട്ടാനകള്‍ക്ക് പാര്‍പ്പിടം ഒരുക്കണമെന്ന മുഖ്യവനപാലകന്റെ ഉത്തരവ് നടപ്പായില്ല. 2015 മേയ് അഞ്ചിനാണ് നാട്ടാനകള്‍ക്ക് മൂന്ന് മാസത്തിനകം പാര്പ്പിടമൊരുക്കണമെന്ന് കാണിച്ച് ഉത്തരവിറക്കിയത്.
നാലുമാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ പകുതിയോളം ആനകള്‍ക്കും പാര്പ്പിടമൊരുക്കാനായിട്ടില്ല. അനുസരിക്കാത്ത ആന ഉടമകളില്‍ നിന്നും 25000 പിഴ വാങ്ങണമെന്നാണ് ഉത്തരവ്.
മൂന്ന് മാസത്തിനുശേഷമുള്ള ആദ്യ പതിനഞ്ച് ദിവസം ദിവസേന 500 രൂപയും പിന്നീട് വരുന്ന 15 ദിവസം 1000 രൂപ വീതം പിഴയായി ഈടാക്കണമെന്നുമായിരുന്നു ഉത്തരവ്. ഉത്തരവിന്റെ കാലാവധി കഴിഞ്ഞ് ഒരു മാസത്തിന് ശേഷവും പാര്പ്പിടമൊരുക്കാത്ത ആനയുടമകളില്‍ നിന്ന് 2000 രൂപവീതവും തൊട്ടടുത്ത 15 ദിവസത്തിനകം നടപടി സ്വീകരിക്കാത്ത ഉടമകളില്‍ നിന്ന് 4000 രൂപവീതം വാങ്ങണമെന്നും നിര്‍ദ്ദേശം വന്നിരുന്നു. ഉത്തരവിന്റെ കാലാവധി കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ കൂട്ടാക്കാത്ത ആനകളെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്.
സംസ്ഥാനത്ത് 687 ആനകളുണ്ടെന്നാണ് ഡേറ്റാ ബുക്ക് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ 500 ആനകള്‍ക്കും ഇപ്പോള്‍ പാര്‍പ്പിട സൗകര്യം ഒരുക്കിയിട്ടില്ല. മുഖ്യ വനപാലകന്റെ ഉത്തരവ് പാലിക്കാത്ത അഞ്ഞൂറോളം ആന ഉടമകളില്‍ നിന്ന് കാല് ലക്ഷം രൂപ വീതം പിഴ വാങ്ങേണ്ട തിയതി കഴിഞ്ഞു. ഉത്തരവിറങ്ങി മൂന്ന് മാസത്തിന് ശേഷമുള്ള ആദ്യ പതിനഞ്ച് ദിവസവും ആന ഉടമകള്‍ അഞ്ഞൂറ് രൂപയും ഫൈന്‍ അടയ്ക്കേണ്ടതാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ലക്ഷങ്ങളാണ് ആന ഉടമകളില്‍ നിന്നും സര്‍ക്കാരിലേക്ക് കിട്ടാനുള്ളത്. സംസ്ഥാന സര്‍ക്കാരും വനംവകുപ്പിലെ ഉന്നതരും നടത്തിയ നീക്കത്തെത്തുടര്‍ന്ന് മുഖ്യവനപാലകന്റെ ഉത്തരവ് കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. പ്രശ്നത്തില്‍ വനംവകുപ്പ് മന്ത്രി ഇടപെടണമെന്ന് മൃഗക്ഷേമ ബോര്‍ഡ് അംഗം എം. എന്‍. ജയചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: