കൊച്ചി: കോട്ടയം- കുമളി ദേശീയപാത (എന്‍എച്ച് 220) വീതികൂട്ടുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. അനുവദിച്ച് ഒരു പതിറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും റോഡ് നവീകരണം മുന്നോട്ടുപോകാത്തതിനുപിന്നില് ഭരണകക്ഷികളുടെ രാഷ്ട്രീയ താല്പര്യമാണെന്നാണ് ആരോപണം. വഴിവീതി കൂട്ടിയാല്‍ ചില ആരാധനാലയങ്ങള്‍ക്കും കുത്തകകളുടെ ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്കും മുതല്‍ ചില പത്രസ്ഥാപനങ്ങള്ക്കുവരെ നഷ്ടം സംഭവിക്കുമെന്ന് കണക്കാക്കുന്നു.
നിയമസഭയുടെ പതിനാലാം സമ്മേളനത്തില്‍ 5347-ാം നമ്പര്‍ ചോദ്യത്തിനുത്തരമായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നല്കിയ ഉത്തരം തന്നെ സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണ്. എന്‍.എച്ച് 220 പേവ്ഡ് ഷോള്‍ഡറോടുകൂടിയ രണ്ടുവരിപ്പാതയായി കൊറിഡോര്‍ അപ്രോച്ച് മുഖാന്തിരം ഘട്ടംഘട്ടമായി കേന്ദ്രത്തിന്റെ വാര്‍ഷികപദ്ധതിയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറയുന്നു. ഇതിനായി 2015-16 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി കോട്ടയം മുതല്‍ മുണ്ടക്കയം വരെ വീതി കൂട്ടുന്നതിനുള്ള പഠനത്തിന് ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ടത്രെ.
റോഡിന്റെ ഇരുവശത്തും എത്ര മീറ്റര്‍ വീതം ഏറ്റെടുക്കേണ്ടിവരുമെന്നത് പദ്ധതി രേഖ തയ്യാറാക്കിക്കഴിഞ്ഞാല്‍ മാത്രമേ നിര്ണയിക്കാനാവൂയെന്നും സഭയില്‍ മന്ത്രി വ്യക്തമാക്കി. അതിനാല്‍ ബില്‍ഡിങ് റൂള്‍സ് പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ കോട്ടയം-കുമളി റോഡരുകില്‍ ഏതാണ്ട് നൂറിലേറെ കിലോമീറ്റര്‍ ദൂരത്തിലുള്ള വീട്ടുടമുകളും സ്ഥലമുടമകളും വല്ലാത്ത ആശങ്കയിലാണ്.
എന്നെങ്കിലും നിലവില്‍വരുന്ന ഏറ്റെടുക്കല്‍ ഭയന്ന് അവര്‍ക്ക് വസ്തു വാങ്ങാനോ വില്‍ക്കാനോ കഴിയുന്നില്ല. വീടുവയ്ക്കാന്‍ ധൈര്യമില്ല. അതിനാല്‍ എത്രയും വേഗം ഇത് സംബന്ധിച്ച് തീര്‍പ്പുണ്ടാക്കണമെന്നാണ് റോഡരുകിലെ താമസക്കാരുടെയും വസ്തു ഉടമകളുടെയും ആവശ്യം. എങ്കില്‍ മാത്രമേ തങ്ങള്‍ക്ക് വസ്തുവും സ്ഥലവും നഷ്ടമാകുമോയെന്നതും നഷ്ടപരിഹാരം ലഭിക്കുന്നതും സംബന്ധിച്ച് ഉറപ്പുലഭിക്കുകയുള്ളൂവെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: