കോതമംഗലം: കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നെല്ല് സംഭരിച്ച് നല്കുന്ന സ്വകാര്യ മില്ലില്‍ തിരിമറി നടന്നതായി ആരോപണം. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ബുധനാഴ്ച റെയ്ഡ് നടത്തി. സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച് നല്കുന്ന നെല്ല് കുത്തി അരിയാക്കി സിവില്‍ സപ്ലൈസിന് കൈമാറുന്നതിന് ചുമതലപ്പെടുത്തിയ കടവൂരിലെ മില്ലിലാണ് സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം റെയ്ഡ് നടത്തിയത്. മില്ലില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക സൂചന. പരിശോധനയില്‍ അളവില്‍ കൂടുതല്‍ നെല്ല് ഗോഡൗണില്‍ സംഭരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
മില്ലില്‍ പരിശോധന നടത്തുന്നതറിഞ്ഞ് എത്തിയ മാധ്യമ പ്രവര്‍ത്തകരെ മില്ലുടമയും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി . കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്) നേതാവിന്റെ ബന്ധുവിന്റെതാണ് മില്ല്. പറപ്പുഴയിലെ ഗോഡൗണില്‍ പരിശോധനക്കെത്തിയ സംഘം നൂറുകണക്കിന് ചാക്ക് നെല്ല് പൊട്ടിച്ച് നിലത്ത് വിതറിയ നിലയിലാണ് കണ്ടെത്തി. യാതൊരു വിധ അടിസ്ഥാന സൗകര്യവുമില്ലാതെയാണ് നെല്ല് സൂക്ഷിച്ചിരിക്കുന്നത്. ഗോഡൗണിന് ജനല്‍വാതിലുകള്‍ ഒന്നും തന്നെയില്ലാതെയും വൃത്തിഹീനമായ നിലയിലായിരുന്നു .
സിവില്‍ സപ്ലൈസ് വിജിലന്‍സ് ഓഫിസര്‍മാരായ വി.എ.രാമചന്ദ്രന്, ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് . തട്ടിപ്പു നടക്കുന്നുവെന്ന നിരന്തര പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് തയ്യാറായത്. എന്നാല്‍ ഇത് സാധാരണ പരിശോധന മാത്രമാണെന്നും കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമെ തട്ടിപ്പിന്റെ ആഴം വ്യക്തമാവുയെന്നും വിജിലന്‍സ് ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: