ലണ്ടന്‍: യുറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ടിനും സ്പെയിനിനും ആസ്ട്രിയയക്കും വിജയം. വിജയത്തോടെ ആസ്ട്രിയ യൂറോ കപ്പ് യോഗ്യതയും ഉറപ്പാക്കി.
അതേസമയം നേരത്തെ തന്നെ യോഗ്യത നേടിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്തു. സൂപ്പര്‍ താരം വെയ്ന്‍ റൂണി ഗോള്‍വേട്ടയില്‍ അര്‍ദ്ധസെഞ്ചുറി തികച്ച മത്സരത്തില്‍ 2-0നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഗോള്‍നേട്ടത്തോടെ റൂണി ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഇതിഹാതാരം സര് ബോബി ചാള്‍ട്ടന്റെ 49 ഗോളെന്ന റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. കഴിഞ്ഞ ദിവസം സാന്മരിനോക്കെതിരായ കൡയിലാണ് റൂണി ചാള്‍ട്ടന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. 107 കളികളില്‍ നിന്നാണ് റൂണി 50 ഗോള്‍ നേടിയത്. ബോബി ചാള്ട്ടണ് 106 മത്സരങ്ങളില്‍ നിന്നായിരുന്നു 49 ഗോളുകള്‍ സ്വന്തമാക്കിയത്.
കളം നിറഞ്ഞു കളിച്ചെങ്കിലും സ്വിറ്റ്സര്‍ലന്‍ഡിനെതിരായ കളിയുടെ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ റൂണിയും സ്റ്റര്‍ലിങും ചേംബര്ലെയ്നുംഉള്പ്പെട്ട ഇംഗ്ലീഷ് പോരാളികള്‍ക്കായില്ല. ഒടുവില്‍ 67-ാം മിനിറ്റില്‍ ഹാരി കെയ്ന്റെ ഇടംകാലന്‍ ഷോട്ടാണ് സ്വിസ് ഗോളിയെ കീഴടക്കി വലയില്‍ കയറിയത്. പിന്നീട് 84-ാം മിനിറ്റില്‍ റൂണി പെനാല്‍റ്റിയിലൂടെയും ലക്ഷ്യം കണ്ടു. റഹിം സ്റ്റര്‍ലിങിനെ സ്വിസ് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട്കിക്കാണ് റൂണി വലയിലെത്തിച്ചത്. പരാജയമറിയാതെയുള്ള ഇംഗ്ലണ്ടിന്റെ 13-ാം കളിയായിരുന്നു ഇത്. കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഉറുഗ്വെയോട് പരാജയപ്പെട്ടശേഷം ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല. യോഗ്യതാ റൗണ്ടിലെ കളിച്ച എട്ട് മത്സരങ്ങളിലും അവര്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. അടുത്ത മത്സരത്തില്‍ ഒക്ടോബര്‍ 9ന് അവര്‍ എസ്തോണിയയെ നേരിടും. ഗ്രൂപ്പിലെ മറ്റ് കളികളില്‍ ലിത്വാനിയ 2-1ന് സാന്‍ മരിനോയെയും സ്ലോവേനിയ 1-0ന് എസ്തോണിയയെയും പരാജയപ്പെടുത്തി. എട്ട് കളികളില്‍ നിന്ന് 15 പോയിന്റുള്ള സ്വിറ്റ്സര്‍ലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാമത്. 12 പോയിന്റുള്ള സ്ലോവേനിയ മൂന്നാമതും.
ഗ്രൂപ്പ് സിയില്‍ സ്പെയിന് ഏകപക്ഷീയമായ ഒരു ഗോളിന് മാസിഡോണിയയെ പരാജയപ്പെടുത്തി യോഗ്യതക്ക് അടുത്തെത്തി. കളിയുടെ എട്ടാം മിനിറ്റില്‍ ജുവാന്‍ മാട്ടയാണ് സ്പാനിഷ് പടയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ എട്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 7 വിജയങ്ങളോടെ 21 പോയിന്റുമായി സ്പെയിന് ഒന്നാമത്. ലക്സംബര്‍ഗുമായാണ് സ്പയിന്റെ അടുത്ത കളി. മറ്റ് കളികളില്‍ ബെലാറസ് 2-0ന് ലക്സംബര്‍ഗിനെ പരാജയപ്പെടുത്തിയപ്പോള്‍ സ്ലൊവാക്യ-ഉക്രെയിന് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 8 കളികളില്‍ നിന്ന് 19 പോയിന്റുള്ള സ്ലൊവാക്യ ഗ്രൂപ്പില്‍ രണ്ടാമത്. 16 പോയിന്റുമായി ഉക്രെയിന് മൂന്നാം സ്ഥാനത്തും.
ഗ്രൂപ്പ് ജിയില്‍ സ്വീഡനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ആസ്ട്രിയ യൂറോ കപ്പിലേക്ക് യോഗ്യത നേടിയത്. മാര്ട്ടിന് ഹാര്‍നിക്കിന്റെ ഇരട്ട ഗോളാണ് ആസ്ട്രിയക്ക് മികച്ച വിജയവും യോഗ്യതയും സമ്മാനിച്ചത്. ചരിത്രത്തില്‍ രണ്ടാം തവണയാണ് ആസ്ട്രിയ യൂറോയില്‍ കളിക്കുന്നത്. 2008-ല്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം സംയുക്ത ആതിയേഥയരെന്ന നിലയില്‍ അവര്‍ യൂറോ കളിച്ചിരുന്നു. രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ആസ്ട്രിയ യൂറോ 2016-ലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്നലെ സ്വീഡനെതിരായ കളിയില്‍ എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡേവിഡ് അലാബയാണ് ഗോള്‍മഴക്ക് തുടക്കമിട്ടത്. പിന്നീട് 38, 88 മിനിറ്റുകളില്‍ ഹാര്‍നിക്കും 76-ാം മിനിറ്റില്‍ മാര്‍ക്ക് ജാന്കോയും ആസ്ട്രിയക്കായി ലക്ഷ്യം കണ്ടു. ഇഞ്ചുറി സമയത്ത് സൂപ്പര്‍താരം സ്ലാറ്റന് ഇബ്രാഹിമോവിച്ചാണ് സ്വീഡന്റെ ആശ്വാസഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ റഷ്യ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ലിച്ചന്സ്റ്റയിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: