തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. നൈറ്റ്ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, ജില്ലാ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളേജുകള്‍ ആക്കുന്നത് അവസാനിപ്പിക്കുക, ഒരു ഡേ ഡ്യൂട്ടി ഓഫീനു പകരം രണ്ട് ഡേ ഡ്യൂട്ടി ഓഫ് അനുവദിക്കുക, പിജി ഡെപ്യൂട്ടേഷന് പുനഃസ്ഥാപിക്കുക, പ്രൈവറ്റ് പ്രാക്ടീസ് മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുക, സമയബന്ധിത പ്രമോഷന് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം കെജിഎംഒഎ മുന്‍ നേതാവ് ഒ. ജയാനന്ദന് ഉദ്ഘാടനം ചെയ്തു.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. പ്രമീളാ ദേവിയും മാനേജിംഗ് എഡിറ്റര്‍ ഡോ. ജി. സുരേഷ്ബാബുവുമാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരത്തെ അഭിസംബോധന ചെയ്ത് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാറും, കെജിഐഎംഒഎ സെക്രട്ടറി ഡോ. രാധാകൃഷ്ണനും സംസാരിച്ചു. തുടര്‍ന്ന് കെജിഎംഒഎ സംസ്ഥാന കമ്മിറ്റി ഭാരവാഹികളും, പ്രസിഡന്റ്സ് നോമിനി ഡോ. ജി.എസ്. വിജയകൃഷ്ണനും സമരത്തെ അഭിസംബോധന ചെയ്തു.
ആവശ്യങ്ങളില്‍ ഒരു മാസത്തിനകം പരിഹാരം ഉണ്ടാക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകുകയാണെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. പ്രമീളാദേവിയും ജനറല്‍ സെക്രട്ടറി ഡോ. ജോസഫ് ചാക്കോയും അറിയിച്ചു. എന്നാല്‍ പ്രധാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും, ഡോക്ടര്‍മാരുടെ സംഘടന നടത്തുന്ന അനാവശ്യ സമരം തികച്ചും ജനദ്രോഹമാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുവദിക്കണമെന്നും ഒരു നൈറ്റ് ഡ്യൂട്ടി ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു ഡേ ഡ്യൂട്ടി ഓഫിന് പകരം, രണ്ട് ഡേ ഡ്യൂട്ടി ഓഫ് വേണമെന്നുള്ള ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് സമരം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നിലവിലില്ലാത്ത കാര്യങ്ങളാണ് ഇവ.
എങ്കിലും സംഘടന ആവശ്യപ്പെട്ട പ്രകാരം സമിതി രൂപീകരിച്ച് ഇക്കാര്യം പഠനവിധേയമാക്കി വരികയാണ്. ഡോ. എം. ബീനയെ അധ്യക്ഷയാക്കി, സംഘടനയുടെ പ്രതിനിധികളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമിതിയാണ്. വിവിധ ആശുപത്രി അധികൃതരുമായി സെപ്തംബര്‍ മുപ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ചീഫ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള പ്രമോഷന് ഡോക്ടര്‍മാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്കാതിരുന്നിട്ടും സര്‍ക്കാര്‍ അഡ്ഹോക്ക് പ്രമോഷന് നല്കി. സര്‍വ്വീസ് ക്വാട്ടയില്‍ പി.ജി. പഠനത്തിന് പോകുന്ന ഡോക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ ഡെപ്യൂട്ടേഷന് ആനുകൂല്യവും ലഭ്യമാക്കി. ആവശ്യപ്പെട്ട പ്രകാരം തസ്തികകള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു.
ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളുടെ കഷ്ടതകള്‍ പോലും കണക്കിലെടുക്കാതെയാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയും തൊഴിലിന്റെ മാന്യതയും വിസ്മരിച്ചുകൊണ്ടുള്ള സമരം അംഗീകരിക്കാനാവില്ലെന്നും ഡോക്ടര്‍മാര്‍ അതില്‍ നിന്ന് പിന്മാറണമെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: