തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേര്‍ക്ക് നടക്കുന്ന പീഡന കേസുകളില്‍ പ്രതിസ്ഥാനത്ത് ഏറെയും ബന്ധുക്കളെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മലയാളികളുടെ വൈകൃതങ്ങള്‍ ചൂണ്ടികാണിക്കുന്നത്. പീഡനത്തിന് വിധേയരാകുന്ന പെണ്‍കുട്ടികളുടെ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുന്ന കേരളത്തില്‍ രക്തബന്ധങ്ങള്‍ക്ക് പോലും മൂല്യച്യുതി സംഭവിച്ചിരിക്കുന്നതിന്റെ തെളിവാണിത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട പീഡന കേസുകള്‍ 1,347 എണ്ണമാണ്. ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ട 1,260 പേരും പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ അടുത്ത ബന്ധുക്കളാണ്. ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 62 എണ്ണത്തില്‍ പ്രതികളായിരിക്കുന്നത് അക്രമിക്കപ്പെട്ട പെണ്‍കുട്ടികളുടെ അച്ഛന്, സഹോദരന്, മുത്തച്ഛന് എന്നിങ്ങനെ രക്തബന്ധത്തില്‍ പെട്ടവരാണ്. മറ്റുള്ളവയില്‍ കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരാണ് പ്രതിസ്ഥാനത്തുള്ളത്.
അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട 96 കേസുകളും അയല്‍വാസികള്‍ പ്രതിപട്ടികയില്‍ ഇടം നേടിയ 237 കേസുകളുമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവയില് പെടുന്നത്. കൂടാതെ സഹപ്രവര്‍ത്തകരുടെ പീഡനത്തിന് വിധേയരായ 13 സ്ത്രീകളും സുഹൃത്തുകളുടേയും അടുത്തറിയാവുന്നവരുടേയും ക്രൂര പീഡനത്തിന് ഇരയായ 852 പെണ്‍കുട്ടികളും പരാതിക്കാരുടെ പട്ടികയിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത 763 പെണ്‍കുട്ടികള്‍ ഈ കാലയളവില്‍ പീഡിപ്പിക്കപ്പെട്ടതായി എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പീഡനം ഏറ്റുവാങ്ങിയ പെണ്‍കുട്ടികളില്‍ ഇരുപതു പേര് അറു വയസില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. 105 പേര് ആറിനും പന്ത്രണ്ടിനും മദ്ധ്യേ പ്രായമുള്ളവരും 233 പേര് പതിനാറു വയസില്‍ താഴെയുള്ളവരുമാണ്. പതിനാറിനും പതിനേഴിനുമിടയില്‍ പ്രായമുള്ള 405 പെണ്‍കുട്ടികളാണ് കേരളത്തില്‍ കൊടിയ പീഡനത്തിന് ഇരയായവരുടെ പട്ടികയിലുള്ളത്.
സാംസ്ക്കാരിക പൈതൃകത്തിന്റെ മഹനീയ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളീയരുടെ മുഖം വികൃതമാക്കുന്ന വിവരങ്ങളാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോട്ടില്‍ ഉള്ളത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളേയും വെല്ലുന്ന പോലീസ് സംവിധാനം നിലവിലുണ്ടെന്ന് മേനി നടിക്കുന്ന കേരളത്തിലാണ് പെണ് ബാല്യങ്ങള്‍ കടിച്ചു കീറപ്പെടുന്നതെന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: