തിരുവനന്തപുരം : കണ്‍സ്യൂമര്‍ ഫെഡില്‍ എംഡിയായി ചാര്‍ജ്ജെടുത്തശേഷം ടോമിന് ജെ. തച്ചങ്കരി നിയോഗിച്ച മൂന്നംഗം ആഭ്യന്തര അന്വേഷണ വിഭാഗത്തിന്റെ യോഗ്യതകള്‍ സംശയത്തിന്റെ നിഴലില്‍. വേണ്ടത്ര യോഗ്യതയില്ലാത്തവരെയും അഴിമതി കേസുകളില്‍ അന്വേഷണം നേരിട്ടവരെയുമാണ് തച്ചങ്കരി അന്വേഷണസംഘമായി നിശ്ചയിച്ചത്. ഇവരാണ് 22 അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. അനര്‍ഹരും അയോഗ്യരുമായ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് തച്ചങ്കരി നിക്ഷിപ്ത താല്പര്യങ്ങള് നടപ്പിലാക്കുകയായിരുന്നുവെന്നാണ് ആരോപണം.
ആഭ്യന്തര അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന് സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലാണ് ജോലി ചെയ്യുന്നത്. കൊല്ലം റീജിയണല്‍ മാനേജരുടെ ചുമതല, അരിയുടെ പര്‍ച്ചേഴ്സ് ചുമതല എന്നിവ വഹിച്ചിരുന്ന ഇയാളെ മുമ്പ് ഷോപ്പുകളുടെ പരിശോധനാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ ഇയാള്‍ക്കെതിരെ വ്യാപക പരാതി ഉണ്ടായതിനെത്തുടര്‍ന്ന് ട്രെയിനിംഗ് വിഭാഗത്തിന്റെ ചുമതലയിലേക്ക് മാറ്റി. ഡോ. റിജിനായര്‍ എംഡിയായിരുന്നപ്പോഴാണിത്. തുടര്‍ന്നു വന്ന എംഡി രതീശനും ഇയാളെ സുപ്രധാന ചുമതലകളില്‍ നിന്നും മാറ്റി. അനധികൃത സ്വത്ത് സംമ്പാദനം, ത്രിവേണികളില്‍ നടന്ന സ്റ്റോക്ക് തിരിമറി തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു.
പട്ടാഴി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഇയാള്‍ കണ്‍സ്യൂമര്‍ ഫെഡിലിരിക്കെ തന്നെ പട്ടാഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗമായിരിക്കുകയും ചെയ്തിരുന്നു.
സംഘത്തിലെ മറ്റൊരു അംഗം ഫാര്‍മസിസ്റ്റ് ആണ്. റാന്നി നീതി മെഡിക്കല്‍ സ്റ്റോറില്‍ ഇയാള്‍ ഫാര്മസിസ്റ്റായിരിക്കെ മെഡിക്കല്‍ സ്റ്റോര്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്റ് ചെയ്തിരുന്നു.
മറ്റൊരു അന്വേഷണ സംഘാംഗത്തിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രിയാണ്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യവേ ഇയാള്‍ ചെക്ക് തിരിമറിയുടെ പേരില്‍ പുറത്താക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ആരോപണവിധേയരായവരാണ് കണ്‍സ്യൂമര്‍ ഫെഡിലെ വിവാദമായ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നതാണ് വിചിത്രമായ വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: