ആലപ്പുഴ: സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് അദ്ധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബാധ്യതയാകുന്നു. പാചകം ഉള്‍പ്പെടെ ഒരു കുട്ടിക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത് ആറുരൂപ മാത്രമാണ്. ഈ തുക ഒന്നിനും തികയില്ല. ഇതോടൊപ്പം മുട്ടയും പാലും നല്‍കണം. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍പ്പെടുത്തി ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സ്കൂളുകളിലെ കുട്ടികളുടെ എണ്ണമനുസരിച്ചാണ് സര്‍ക്കാര്‍ തുക അനുവദിക്കുന്നത്. എല്‍കെജി, യുകെജി കുട്ടികള്‍ക്ക് 30ഗ്രാം അരിയും എല്‍പി സ്കൂളുകളിലെ കുട്ടികള്‍ക്ക് 100ഗ്രാം അരിയും യുപി സ്കൂളിലെ കുട്ടികള്‍ക്ക് 125ഗ്രാം അരിയുമാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഒന്നിനും തികയില്ല. അതിനാല്‍ ഓരോ മാസവും ഉച്ചഭക്ഷണം വിതരണം ചെച്ചാന്‍ മാത്രം പ്രധാനാധ്യപകരും പിടിഎയും ആയിരക്കണക്കിന് രൂപ അധികമായി കണ്ടെത്തേണ്ടി വരുന്നു. 12 വര്‍ഷം മുന്‍പ് നിശ്ചയിച്ച തുകയാണ് ഇപ്പോഴും സര്‍ക്കാര്‍ നല്‍കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതനുസരിച്ച് പ്രധാനാദ്ധ്യാപകരുടെയും പിടിഎകളുടെയും ബാദ്ധ്യത വര്‍ദ്ധിക്കും.
പലപ്പോഴും പുറത്തുള്ള വ്യക്തികളെ സമീപിച്ച് ഉല്‍പ്പന്നങ്ങള്‍ സമാഹരിച്ച് ഉച്ചഭക്ഷണം നല്‍കേണ്ട ഗതികേടിലാണ് പല സ്ക്കൂള് അധികൃതരും. ആവശ്യ സാധനങ്ങളുടെ വിലനിലവാരം അനുസരിച്ച് തുക വര്‍ധിപ്പിച്ച് നല്കാന് വിദ്യാഭ്യാസ വകുപ്പ് തയാറാകുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ സ്കൂളില്‍ പോലും വിദ്യാര്‍ഥികളില്‍ നിന്ന് നിശ്ചിത തുക മാസാമാസം പിരിച്ചെടുക്കേണ്ട അവസ്ഥയുമുണ്ടാകുന്നുണ്ട്. ഇത് പലപ്പോഴും അധ്യാപകരും രക്ഷകര്‍ത്താക്കളും തമ്മില്‍ വാക്കേറ്റത്തിന് കാരണമാകാറുണ്ട്.
കഞ്ഞിക്ക് പകരം പല വിദ്യാലയങ്ങളും ചോറും കറികളുമാണ് നല്‍കുന്നത്. ചില ദിവസങ്ങളില്‍ രണ്ടുതരം കറികളും സാമ്പാറും ഉള്‍പ്പെടുത്തിയാണ് ഉച്ചഭക്ഷണം. അരി മാത്രമാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. ഇതുകൂടാതെ പാചകം ചെയ്യുന്നവര്‍ക്ക് പ്രതിദിനം 250രൂപ കൂലിയും നല്‍കണം. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രം നടത്താതെ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുകയോ, തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ ഈ അഭിമാന പദ്ധതി മുടങ്ങുമെന്ന് മാത്രമല്ല, പട്ടിണിപാവങ്ങളായ കുടുംബങ്ങളിലെ കുട്ടികളാകും ദുരിതത്തിലാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: