കോഴിക്കോട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ സിവില്‍സര്‍വീസ് അടക്കമുള്ള ഉന്നത മത്സര പരീക്ഷകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അമന് ദീപ് കൗര്‍ അഭിപ്രായപ്പെട്ടു. കേരളസംസ്ഥാന യുവജനക്ഷേമബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിവില്‍സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കോച്ചിംഗ് സെന്ററുകളെ ആശ്രയിച്ച് വിജയത്തിലെത്താം എന്ന ചിന്താഗതി മാറ്റി പരീക്ഷാ പരിശീലനം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷകളില്‍ ഉദാരമായ രീതിയില്‍ എ+ നല്കുന്ന രീതി ദേശീയ മത്സര പരീക്ഷകളില്‍ കേരളത്തെ പിറകിലാക്കുന്നു. സാക്ഷരതയില്‍ 100 ശതമാനം അവകാശപ്പെടുന്ന കേരളം ഉന്നത പരീക്ഷയില്‍ ഒന്നോ രണ്ടോ ശതമാനത്തില്‍ ഒതുങ്ങുന്ന ദുരന്തത്തിന് കാരണവും ഇതുതന്നെയെന്നും അവര്‍ പറഞ്ഞു.
അമന് ദീപ് കൗറും അസിസ്റ്റന്റ് കലക്ടര്‍ രോഹിത് മീണയും രണ്ട് മണിക്കൂര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
യുവജനക്ഷേമ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പര്‍ സി. കെ. സുബൈറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് മെമ്പര്‍മാരായ എ. ഷിയാലി, അഡ്വ. പി.എ മുഹമ്മദ് റിയാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, പ്രൊഫ. സെഡ്. എ അഷറഫ്, സിവില്‍ സര്‍വ്വീസ് അക്കാദമി ഫാക്കല്‍റ്റി അംഗം ഉമര്‍ അബ്ദുള്‍ സലാം, സിജി പ്രസിഡണ്ട് അബ്ദുള്‍ സലാം, യെസ് ഇന്ത്യ സെക്രട്ടറി ഒ. അക്ഷയ് കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ റിഷില്‍ ബാബു.കെ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: