ശബരിമല: ധര്മ്മശാസ്താവിന് അഭിഷേകത്തിനായി പാലു നല്കാന് ഒരു പശുകൂടി ശബരിമല ഗോശാലയിലെത്തി. സന്നിധാനത്തെ ഗോശാലയില്‍ ഇപ്പോഴുള്ള 35 പശുക്കളുടെ എണ്ണം ചൊവ്വാഴ്ച 36 ആയി വര്‍ദ്ധിച്ചു. തമിഴ്നാട് സ്വദേശികളായ ഷണ്മുഖം, കുളന്തൈ എന്നിവര്‍ ചേര്‍ന്നാണ് ഒരു പശുവിനെയും കന്നിനെയും നടയ്ക്കുവച്ചത്.
ഇന്നലെ രാവിലെ തന്നെ ഗോശാലനാഥന് വേലുച്ചാമി പശുവിനെ ഏറ്റുവാങ്ങാനായി മലയിറങ്ങി. പമ്പയില്‍ പശുവും കന്നുമായി ഉച്ചയ്ക്ക് നട അടയ്ക്കുന്നതിനു മുമ്പുതന്നെ വേലുച്ചാമി പതിനെട്ടാം പടിയ്ക്ക് മുന്നിലെത്തി. അവിടെവച്ച് ഗോമാതാവിനെ ഭഗവാന് സമര്‍പ്പിച്ചു.
സന്നിധാനത്തെ ഗോശാലയുടെ സൗകര്യം പരിമിതമാണെന്ന് ബോധ്യമായതിനാല്‍ ദേവസ്വംബോര്‍ഡ് ഗോശാല സന്നിധാനത്തുനിന്ന് മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. നിലയ്ക്കലേക്കായിരിക്കും ഗോശാല മാറ്റി സ്ഥാപിക്കുക.
സന്നിധാനത്ത് ഗോശാലയില്‍ സ്ഥലസൗകര്യം കുറവായതിനാല്‍ കറവയില്ലാത്ത പശുക്കളെയും മറ്റും ഗോശാലയ്ക്കു പുറത്താണ് പാര്‍പ്പിച്ചിരിക്കുന്നത്. രണ്ടു പശുക്കളാണ് കറവയുള്ളതായി നിലവില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂന്നായിട്ടുണ്ട്.
പശുക്കള്‍, ആടുകള്‍, കോഴികള്‍ എന്നിവയെയെല്ലാം കൂടി ഒരിടത്താണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയതിനാല്‍ കൂടുതല്‍ സ്ഥലസൗകര്യം വേണ്ടതിനാലുമാണ് ഗോശാല നിലയ്ക്കലേക്കു മാറ്റി സ്ഥാപിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചതെന്ന് സന്നിധാനം എക്സിക്യൂട്ടീവ് ഓഫീസര്‍ എം. സതീഷ് കുമാര്‍ പറഞ്ഞു. നിലയ്ക്കലില്‍ ഗോശാല നിര്മ്മിച്ചുനല്കാന് ഒരു ഭക്തന് മുന്നോട്ടുവന്നിട്ടുണ്ട്. അതിനുള്ള സ്ഥലം കണ്ടെത്തി ഉടന്‍തന്നെ അവിടെ വിശാലമായ തരത്തില്‍ ഗോശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങും. ഗോക്കള്‍ക്ക് തീറ്റ എത്തിക്കുന്നതിന് ഇത് വളരെ സഹായകമാവുകയും ചെയ്യും.
ഇതേസമയം ശബരിമലയില്‍ അയ്യപ്പന് അഭിഷേകത്തിനായി ഒന്നോ രണ്ടോ പശുക്കളെ സന്നിധാനത്തെ ഗോശാലയില്‍ തന്നെ നിലനിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: