തന്റെ സചിവപുത്രന്മാരും സേനയും മരിച്ച വിവരമറിഞ്ഞപ്പോള്‍ രാവണന് ഭയവും ദുഃഖവും ഖേദവും മാനക്കേടും അനുഭവപ്പെട്ടു. ഒരു കുരങ്ങനെ പിടിച്ചു ബന്ധിക്കുന്നതിന് ഇത്രയധികം വീരന്മാര്ക്കും സേനകള്‍ക്കും സാധിക്കാതെ വന്നതില്‍ രാവണന് സ്വയം ലജ്ജിച്ചു. തന്റെ യശസ്സിനുപോലും കോട്ടം സംഭവിക്കുകയാണോ എന്ന് രാവണന് ചിന്തിച്ചു. ഇനി ആരെ പറഞ്ഞുവിടും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തന്റെ ഇളയ മകനായ അക്ഷകുമാരന്‍ അദ്ദേഹത്തിന്റെ മുന്നില്‍ വന്ന് അച്ഛന് വിഷമിക്കേണ്ടെന്നും വാനരനെ ഞാന്‍ ബന്ധിച്ചുകൊണ്ടുവരുന്നതാണെന്നു പറഞ്ഞ് പുറപ്പെട്ടത്.
ഹനുമാന് വളച്ചു വാതിലിന്റെ (തോരണം) മുകളില്‍ കയറിയപ്പോഴാണ് അക്ഷകുമാരന്റെ വരവ്. അക്ഷകുമാരന്റെ ഗദപ്രയോഗത്താല്‍ ഹനുമാന്റെ ശരീരമാസകലം മുറിവേറ്റു. മുറിവേറ്റ ഹനുമാന് അത്യന്തം കുപിതനായി മുള്‍ത്തടികൊണ്ട് അക്ഷകുമാരന്റെ ശിരസ്സുനോക്കി എറിഞ്ഞു. അങ്ങനെ ക്ഷണനേരംകൊണ്ട് ഹനുമാന് അക്ഷകുമാരനേയും വധിച്ചു.
മകന് മരിച്ച വിവരമറിഞ്ഞ് ദുഃഖാര്‍ത്തനായ രാവണന് മൂത്തമകനായ ഇന്ദ്രജിത്തിനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു. നിന്റെ അനുജന് കൊല്ലപ്പെട്ട വിവരം നീയറിഞ്ഞില്ലേ. എന്റെ മകനെക്കൊന്ന ആ വാനരനെ നീ ഉടനെ യമലോകത്തേക്കയക്കണം. അതിനുശേഷമേ ഞാന്‍ എന്റെ മകന്റെ ഉദയക്രിയ പോലും ചെയ്യുകയുള്ളൂ. അച്ഛന്റെ വാക്കുകള്‍ക്ക് മറുപടിയായി ഇന്ദ്രജിത്ത് പറഞ്ഞു. അച്ഛന് ദുഃഖിക്കേണ്ട. അച്ഛന്റെ സങ്കടങ്ങള്‍ ഞാന്‍ തീര്‍ത്തുതരുന്നതാണ്. ആ കുരങ്ങന്റെ പരാക്രമവും ധൈര്യവും കാണുമ്പോള്‍ അവന് മരണമില്ലാത്തവനാണെന്നാണ് തോന്നുന്നത്. അതല്ലാതെ ഒരു വാനരന് ഇത്ര ധൈര്യത്തോടെ നമ്മളെ എതിര്‍ക്കുന്നതിനായി തുനിയുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ഞാന്‍ അവനെ ബ്രഹ്മാസ്ത്രമെയ്ത് ബന്ധിക്കുന്നതാണ്. ഇന്ദ്രനെപോലും ജയിച്ച നമ്മളോട് കേവലം ഒരു കുരങ്ങന് വന്ന് ഇത്ര ധിക്കാരം കാട്ടുന്നത് അത്ഭുതംതന്നെയാണ്.
കൊല്ലാന്‍ കഴിഞ്ഞില്ലെങ്കിലും ധര്‍മ്മാനുസൃതമായോ അല്ലാതേയോ കാപട്യത്താലോ ഏതുവിധത്തിലായാലും എത്ര പണിപ്പെട്ടായാലും ഞാന്‍ അവനെ അങ്ങയുടെ മുന്നില്‍ കൊണ്ടുവരുന്നതാണ്. ഇപ്പോള്‍ ഇവിടെ സ്ത്രീനിമിത്തമുള്ള വിപത്തുകള്‍ സംഭവിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്. ഇപ്രകാരം അച്ഛനോട് പറഞ്ഞശേഷം മേഘനാദന് വേണ്ടത്ര തയ്യാറെടുപ്പുകളോടെ വാനരനെ ജയിക്കുന്നതിന്നായി പുറപ്പെട്ടു. ഇന്ദ്രജിത്തിന്റെ വരവുകണ്ട മാരുതി ഗരുഡനെപ്പോലെ മേലോട്ട് കുതിച്ചുചാടി. ഇതുകണ്ട ഇന്ദ്രജിത്ത് മൂര്‍ച്ചയുള്ള അമ്പുകളെക്കൊണ്ട് ഹനുമാന്റെ ശിരസ്സിലും നെഞ്ചിലും പാദങ്ങളിലും എയ്തുകൊള്ളിച്ചു.
അമ്പുകളേറ്റ് വേദന അനുഭവപ്പെട്ടപ്പോള്‍ മാരുതി ഇരുമ്പുതൂണുകൊണ്ട് സൂതനെ തലക്കടിച്ച് കാലപുരിക്കയച്ചു. കുതിരകളേയും തേരും അടിച്ചുനുറുക്കി. തേരുതകര്‍ത്തപ്പോള്‍ മേഘനാദന് ദൂരേക്ക് ചാടിരക്ഷപ്പെട്ടു. അതിനുശേഷം മറ്റൊരു വിസ്തൃതമായ തേരില്‍ കയറിവന്ന് ഹനുമാന്റെ നേര്‍ക്ക് ശരവര്‍ഷം തുടങ്ങി. എന്നിട്ട് ആ വാനരന് ഒന്നും സംഭവിച്ചില്ലെന്നു കണ്ടപ്പോള്‍ ഇന്ദ്രജിത്ത് ഹനുമാനുനേരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ബ്രഹ്മാസ്ത്രം വരുന്നതുകണ്ട് മാരുതി അതിനെ വന്ദിച്ചശേഷം മോഹിച്ചുവീണു ഉടന്‍തന്നെ ആ കുരങ്ങനെ ബന്ധിച്ചു.
ജനനമരണങ്ങളാകുന്ന വികൃതിയുമായി യാതൊരു ബന്ധവും പുലര്‍ത്താതെ നിത്യമായ ജ്ഞാനത്തില്‍ കഴിയുന്നവര്‍ക്ക് ലൗകികബന്ധനം ഒരിക്കലും കഷ്ടങ്ങളെ ജനിപ്പിക്കുന്നില്ല. ബ്രഹ്മാസ്ത്ര ബന്ധനം വേര്‍പെട്ടുപോയെങ്കിലും രാക്ഷസന്മാര് കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയിരുന്നതിനാല്‍ കൈകാലുകള്‍ക്ക് പാരവശ്യം ബാധിച്ചപോലെ ഹനുമാന് അഭിനയിച്ചു. മനസ്സില്‍ യാതൊരുവിധത്തിലുള്ള ദുഃഖമോ സങ്കടമോ തോന്നിയില്ല. തന്നെ കെട്ടിവരിഞ്ഞ് രാക്ഷസന്മാര് ആര്‍ത്തുവിളിച്ച് രാവണസവിധത്തിലേക്ക് കൊണ്ടുപോകുന്ന സമയത്ത് മാരുതി അനക്കമില്ലാത്തവനെപ്പോലെ കിടന്നു.
രാവണന്റെ മുന്നില്‍ ബന്ധനസ്ഥനായ ഹനുമാനെ സമര്‍പ്പിച്ച ശേഷം ഇന്ദ്രജിത്ത് അച്ഛനോടായി പറഞ്ഞു. വളരെയധികം രാക്ഷസവീരരെ തച്ചുകൊന്ന ഇവനെ ഞാന്‍ ബ്രഹ്മാസ്ത്രത്താല്‍ ബന്ധിച്ച് അങ്ങയുടെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു. രാക്ഷസവര്‍ഗത്തിന്നുമുഴുവന്‍ അന്തകനാണ് അവന് എന്ന് മനസ്സിലാക്കി മന്ത്രിമാരുമായി നല്ലവണ്ണം ആലോചിച്ചുവേണം ഇവന്റെ കാര്യത്തില്‍ വിധികല്പിക്കുവാന്. കാരണം ഇവന് സാമാന്യക്കാരനല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: