അമേരിക്കയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയ ആവേശപൂര്‍വവും ഹൃദയങ്ഗമവുമായ സ്വാഗതത്തിനു മറുപടി പറയാന്‍ എഴുന്നെല്ക്കവേ എന്റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.
”ലോകത്തിന്റെ അതിപ്രാചീന സന്ന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.
മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.
സര്‍വവര്‍ഗ വിഭാഗങ്ങളിലും പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദിപറയുന്നു.”
സഹിഷ്ണുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ വേദിയിലുള്ള അവര്‍ക്കും എന്റെ നന്ദി.
സഹിഷ്ണുതയും സാര്‍വലൗകിക സ്വീകാര്യതയും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു
റോമന്‍ മര്‍ദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണ ഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗതലത്തില്‍ സംഭൃതമയിട്ടുണ്ടെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷക്കണക്കിനാളുകള്‍ എന്നും ജപിക്കുന്നതുമായ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. ‘പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ. അതുപോലെ അല്ലെയോ പരമേശ്വര, രുചി വൈചിത്ര്യം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്.’
ഇതുവരെ നടന്നിട്ടുള്ള സഭകളിലെല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ടമായ ഒരത്ഭുത തത്വത്തിന്റെ നീതിമത്കരണവും പ്രഖ്യാപനവുമാണ്, ആര് ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കൈയടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്ത് മുഴങ്ങിയ മണി എല്ലാ മത ഭ്രാന്തിന്റെയും, വാള്‍കൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലേ എല്ലാ ദുര്‍മാത്സര്യങ്ങളുടെയും മരണമണിയായിരിക്കട്ടേ എന്ന് ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: