പൂച്ചാക്കല്‍: ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ കുഴികള്‍ വര്‍ദ്ധിച്ചത് യാത്രക്കാരെ വലയ്ക്കുന്നു. പൂച്ചാക്കല്‍ മാര്‍ക്കറ്റിനു സമീപമുള്ള കുഴികള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിത വേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങള്‍ വളവ് തിരിഞ്ഞ് വരുമ്പോള്‍ പെട്ടന്ന് കുഴിയില്‍ ചാടി മറിയുന്ന സംഭവങ്ങള്‍ പതിവാണ്. ദേശീയപാത നിലവാരത്തില്‍ 14 കോടി രൂപ മുടക്കി പുനര്‍നിര്‍മ്മിച്ച റോഡ് 2008ലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. അഞ്ച് വര്‍ഷമായിരുന്നു നിര്‍മ്മാണ ഗ്യാരന്റി ലഭിച്ചത്.
ചെങ്ങണ്ട പാലത്തിനു സമീപം ജപ്പാന് കടിവെള്ള വിതരണ പൈപ്പ് പൊട്ടിയുണ്ടായ കുഴി മാസങ്ങള്‍ കഴിഞ്ഞിട്ടും മൂടുവാന്‍ നടപടിയില്ല. ഇവിടെയും ഒറ്റപ്പെട്ട അപകട സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ പാണാവള്ളി ഗ്രാമപഞ്ചായത്ത് ജംഗ്ഷന്, പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപം, ഓടമ്പള്ളി, വീരമംഗലം, തൃച്ചാറ്റുകുളം, പുത്തന്‍പാലം, വടുതല എന്നിവിടങ്ങളിലും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
പല ഭാഗങ്ങളിലും വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും തെരുവ് നായ ശല്യവും റോഡിന് വശങ്ങളില് പുല്ല് വളര്‍ന്ന് കാട് പിടിച്ചതും അപകട സാധ്യത കൂട്ടുന്നു. പള്ളിപ്പുറം പഞ്ചായത്തില്‍ റോഡരികിലെ പുല്ല് വെട്ടി നീക്കിയിരുന്നുവെങ്കിലും ചുവട് നശിപ്പിക്കാത്തതിനാല്‍ വീണ്ടും വളര്‍ന്നു. തൈക്കാട്ടുശേരി പഞ്ചായത്തില്‍ മാക്കേക്കടവ് മണപ്പുറം റോഡിനു വശങ്ങളില് ഒരാള്‍ പൊക്കത്തില്‍ പുല്ല് വളര്‍ന്നിട്ടുണ്ട്.
ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും റോഡിലെ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നത്. അപകടങ്ങള്‍ പതിവ് കാഴ്ചയായിട്ടും റോഡ് നന്നാക്കാന്‍ നടപടികള്‍ ഇല്ല. കുഴി അടയ്ക്കല്‍ പോലുള്ള ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് കരാറുകാരെ ലഭിക്കുന്നില്ലെന്ന കാരണമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: