കൊച്ചി: വിവിധ സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന തുക മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതിക്ക് വിനിയോഗിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പെന്ഷന്, ഇന്‍ഷുറന്‍സ് സംരക്ഷണം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന ഇന്‍ഷുറന്‍സിന് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാരുണ്യ ചികിത്സ ധനസഹായം 1,11,111 പേര്‍ക്ക് അനുവദിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യ പദ്ധതി മികച്ച മാതൃകയാണ്. മറ്റു സംസ്ഥാനങ്ങളിലെ ചികിത്സാ സഹായ പദ്ധതികളുടെ മികച്ച അംശങ്ങള്‍ കൂടി പിന്തുടര്ന്ന് സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയ്ക്ക് കേരളം രൂപം നല്‍കണം.
കഴിഞ്ഞ കാല് നൂറ്റാണ്ടിനുള്ളില്‍ രാജ്യത്തെ ചികിത്സാരംഗം വികസിച്ചെങ്കിലും നല്ലൊരു ശതമാനം ജനങ്ങള്‍ക്കും ചെലവ് താങ്ങാനാവാത്തതാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നത്. പുരോഗതിയുടെ എല്ലാ വിഭാഗങ്ങളിലും അനുഭവപ്പെടണമെങ്കില്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അനിവാര്യമാണ്. ജനസംഖ്യയിലെ 11 ശതമാനത്തിന് മാത്രം പെന്‍ഷനും വളരെ കുറച്ച് പേര്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് സംരക്ഷണവുമുള്ള ഇന്ത്യയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ സുപ്രധാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ധനമന്ത്രി കെ.എം. മാണി അധ്യക്ഷനായിരുന്നു. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തി. ജലവിഭവ മന്ത്രി പി.ജെ. ജോസഫ്, മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.എസ്. ശിവകുമാര്‍, കെ. ബാബു, മേയര്‍ ടോണി ചമ്മിണി, കൗണ്‍സിലര്‍ സുധ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: