ന്യൂദല്‍ഹി: ചരക്കു സേവന നികുതി പാസാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. സാധാരണ നവംബര്‍ മൂന്നാംവാരത്തില്‍ ആരംഭിക്കുന്ന ശീതകാല സമ്മേളനം നവംബര്‍ രണ്ടാംവാരത്തില്‍ തുടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന നവംബര്‍ 8ന് ശേഷം ഉടന്‍ തന്നെ ശൈത്യകാല സമ്മേളനം ആരംഭിക്കും.
പത്തു ദിവസമെങ്കിലും ഇതുവഴി ശീതകാലസമ്മേളനത്തില്‍ അധികം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ചരക്കു സേവന നികുതി നിയമം പാസാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാനുള്ള ആലോചനയ്ക്കിടയിലാണ് ശീതകാല സമ്മേളനം നേരത്തെയാക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലെത്തിയത്.
വര്‍ഷകാലസമ്മേളനം നീട്ടാനുള്ള ശ്രമങ്ങള്‍ ഇല്ലെന്നും ജിഎസ്ടി ബില്‍ ഉടന്‍ തന്നെ പാസാക്കാനാകുമെന്നും കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ജിഎസ്ടി പാസാക്കാനുള്ള അവസാന കാലാവധിയായ 2016 ഏപ്രിലിന് മുമ്പായി ബില്‍ പാസാകുമെന്നും വെങ്കയ്യ പറഞ്ഞു.
ചരക്കു സേവന നികുതി നടപ്പാക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജിയില്ലാതെ ചര്‍ച്ചയില്ലെന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് പിന്നീട് ലളിത് മോദി വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്നും കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ജിഎസ്ടി ബില്‍ പാസാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ജിഎസ്ടി പാസാക്കിയാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നതിനാല്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദ്ദവും കോണ്‍ഗ്രസിന് മേല്‍ ഉണ്ടായിട്ടുണ്ട്. ഇത് സമര്‍ത്ഥമായി ഉപയോഗിച്ച് ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: